ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ വൃദ്ധമാതാപിതാക്കളെ വീടിന് തീ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. 90വയസ് കഴിഞ്ഞ രാഘവന്‍, ഭാര്യ ഭാരതി എന്നിവരാണ് ഇന്നലെ കത്തിയമര്‍ന്ന വീടിനുള്ളില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ അറുപതുകാരനായ മകന്‍ വിജയനെയാണ് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുക.

പ്രതിയുമായി മാന്നാര്‍ പൊലീസ് ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. സ്വത്ത് തര്‍ക്കവും കുടുംബപ്രശ്‌നവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. വിവിധ പെട്രോള്‍ പമ്പുകളില്‍ നിന്നായി വാങ്ങിയ 600 രൂപയുടെ പെട്രോള്‍ ഉപയോഗിച്ചാണ് ഇയാള്‍ വീടിന് തീയിട്ടത്. പ്രതി പെട്രോള്‍ കുപ്പിയില്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു. കൊലപാതകം, വീടിന് തീവെയ്ക്കല്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.