- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ് വിറ്റു; ഒരാഴ്ച്ച കഴിഞ്ഞപ്പോൾ കേടായി; വ്യാപാരിക്ക് 74,900 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി
കൊച്ചി: പ്രവർത്തനരഹിതമായ കേൾവി സഹായി തിരിച്ച് വാങ്ങിയിട്ടും അതിന്റെ വില ഉപഭോക്താവിന് മടക്കി നൽകാത്ത വ്യാപാരിയുടെ നടപടി സേവനത്തിലെ അപര്യാപ്തതയും അധാർമിക വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം കുമ്പളം സ്വദേശി കൃഷ്ണരാജ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കൃഷ്ണരാജിന്റെ മാതാവിന്റെ കേൾവി ശക്തി കുറഞ്ഞതിനാൽ, എറണാകുളം വൈറ്റിലയിലെ ധ്വനി ഹിയറിങ് സെന്ററിൽ നിന്നും 14,900 രൂപ നൽകി ഹിയറിങ് എയ്ഡ് വാങ്ങി. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഉപകരണം പ്രവർത്തനരഹിതമായി അംഗപരിമിതയും പ്രായാധിക്യവുമുള്ള മാതാവിനെ കോടതിയിൽ വരാൻ കഴിയാത്ത സാഹചര്യത്തിലാണ് മകൻ പരാതിയുമായി കമ്മീഷനെ സമീപിച്ചത്.
എന്നാൽ പരാതിക്കാരൻ അല്ല ഉപകരണം വാങ്ങിയതെന്ന വിചിത്രമായ വാദമാണ് വ്യാപാരി കോടതിയിൽ ഉന്നയിച്ചത്. സാങ്കേതികമായ കാര്യങ്ങൾ ഉന്നയിച്ചു ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുന്നത് സേവനത്തിലെ വീഴ്ചയും അധാർമികവുമായി വ്യാപാര രീതിയുമാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
'വ്യാപാരത്തിൽ ധാർമിക പുലർത്തുക എന്നത് നിയമപരമായി ആവശ്യം മാത്രമല്ല, എല്ലാവരേയും ഉൾക്കൊള്ളുന്ന രീതിയിലുള്ള വിപണി കൂടി സൃഷ്ടിക്കുകയാണ്. അംഗപരിമിതരായവരുടെ സങ്കടങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും പരിഹാരം കാണുകയും ചെയ്യുക എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി കാണണമെന്നും കോടതി നിരീക്ഷിച്ചു.
ഹിയറിങ് എയിഡിന്റെ ന്റെ വിലയായ 14,900/ രൂപയും നഷ്ടപരിഹാരമായി 50,000/ രൂപയും കോടതി ചെലവായി പതിനായിരം രൂപയും ഒരു മാസത്തിനകം പരാതിക്കാരന് വ്യാപാരി നൽകണമെന്ന് കമ്മീഷൻ പ്രസിഡന്റ് ഡി ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.




