കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ബസ്സില്‍ കഞ്ചാവ് കടത്തിയ യുപി സ്വദേശികള്‍ പിടിയില്‍. അഞ്ചര കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. സുശീല്‍ കുമാര്‍, റാം രത്തന്‍ സഹിനി എന്നിവരാണ് പിടിയിലായത്. പാപ്പിനിശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സിലാണ് കഞ്ചാവ് കണ്ടെത്തിയത്.

വാഹന പരിശോധനയ്ക്കിടെയാണ് വളപട്ടണം പൊലീസ് പ്രതികളെ പിടികൂടിയത്. ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വില്‍പ്പന ലക്ഷ്യമിട്ടാണ് കണ്ണൂരിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇതിനിടെ മറ്റൊരു പരിശോധനയില്‍തളിപ്പറമ്പ് കാനത്ത് ചിറയില്‍ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശി ഉത്പല്‍ മൊണ്ടലാ (36) പിടിയിലായത്. 25 ഗ്രാം ഉണക്ക കഞ്ചാവാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. തളിപ്പറമ്പ് എക്‌സൈസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.