കൊടകര: ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മര്‍മചികിത്സാകേന്ദ്രത്തിന്റെ ഉടമയെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കൊടകര വട്ടേക്കാട് വിരിപ്പില്‍ വീട്ടില്‍ താമസിക്കുന്ന സിന്‍ഡെക്സ് സെബാസ്റ്റ്യന്‍ (47) ആണ് പിടിയിലായത്.

ഏപ്രില്‍ 15-ന് വല്ലപ്പാടിയിലുള്ള 'ആര്‍ട്ട് ഓഫ് മര്‍മ' എന്ന സ്ഥാപനത്തില്‍ വലതുകൈയില്‍ ഉണ്ടായിരുന്ന തരിപ്പിന് ചികിത്സ തേടി എത്തിയ യുവതിയോടാണ് അതിക്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. ഉഴിച്ചിലിനായി വനിതാ ജീവനക്കാര്‍ ആ സമയം ഉണ്ടായിരുന്നുവെങ്കിലും, പ്രതി അവരെ ഒഴിവാക്കി യുവതിയെ നിര്‍ബന്ധിച്ച് വസ്ത്രം മാറ്റാന്‍ പറയുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നു.

ഇന്‍സ്പെക്ടര്‍ പി.കെ. ദാസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സബ്ബ് ഇന്‍സ്പെക്ടര്‍ ഇ.എ. സുരേഷ്, എഎസ്ഐമാരായ ജ്യോതിലക്ഷ്മി, ബേബി, ഗോകുലന്‍, ആഷ്‌ലിന്‍ ജോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വിവിധ പരാതികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതിക്ക്തിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.