തൃശൂർ:ജയിൽ കുറ്റങ്ങൾക്കുള്ള ശിക്ഷ എന്ന പേരിൽ തുടർച്ചയായി 24 മണിക്കൂർ പൂട്ടിയിടുന്നതും തടവുകാരെ കൈവിലങ്ങ് അണിയിക്കുന്നതും അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഉന്നയിച്ച് വിയ്യൂർ ജയിലിൽ തടവുകാരുടെ പ്രതിഷേധം.മനുഷ്യാവകാശ ദിനത്തിൽ വിയ്യൂർ അതിസുരക്ഷ ജയിലിലാണ് മാവോവാദി തടവുകാരുടെ നിരാഹാര പ്രതിഷേധം നടന്നത്.തടവുകാരായ രൂപേഷ്, ഡോ. ദിനേശ്, എം.ജി. രാജൻ, രാഘവേന്ദ്ര, ഉസ്മാൻ, വിജിത്ത്, ശ്രീധന്യ എന്നിവരാണ് സമരം നടത്തിയത്.

തടവുകാർ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഭക്ഷണം നിരസിച്ചു.തടവുകാർക്ക് ചികിത്സ സൗകര്യങ്ങൾ ഒരുക്കുക, നീണ്ട കാലം വിചാരണത്തടവുകാരായി കഴിയുന്നവർക്ക് ഉടൻ ജാമ്യം നൽകുക, വിചാരണ വേഗത്തിൽ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.

അതേസമയം, തടവുകാർ നിരാഹാര സമരം നടത്തുന്നെന്ന വിവരം ജയിൽ അധികൃതർ നിഷേധിച്ചു.സമരവുമായി ബന്ധപ്പെട്ട് തടവുകാർ ഒന്നും അറിയിച്ചിട്ടില്ലെന്നും ജയിൽ രേഖകൾ പ്രകാരം എല്ലാവരും ഭക്ഷണം വാങ്ങിയിട്ടുണ്ടെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.