കൊച്ചി: കൊച്ചി നെടുമ്പാശേരിയില്‍ ഡിജെ പാര്‍ട്ടി നടത്താനായി മയക്കുമരുന്നെത്തിച്ച ഒരു സ്ത്രീയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. എക്‌സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി കണ്ടെത്തിയത്. എംഡിഎംഎയും ഹാഷിഷും ഉള്‍പ്പെടെയുളള മയക്കുമരുന്നുകളാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.

കൊല്ലം സ്വദേശിനി സുജിമോള്‍, കലൂര്‍ സ്വദേശി ജിനദേവ്, പള്ളുരുത്തി സ്വദേശികളായ ഹയാസ്, അരുണ്‍ എന്നിവരെയാണ് എക്‌സൈസിന്റെ ജില്ലാ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടി കൂടിയത്. ഇന്ന് രാവിലെ പത്തു മണി മുതലായിരുന്നു സ്വകാര്യ ഹോട്ടലില്‍ ഹാള്‍ വാടകയ്‌ക്കെടുത്തുളള ഡിജെ പാര്‍ട്ടി. ഡിജെ പാര്‍ട്ടിയില്‍ ലഹരി ഉപയോഗമുണ്ടെന്ന സൂചനയെ തുടര്‍ന്ന് എക്‌സൈസ് സംഘം ഹോട്ടല്‍ പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി കാറില്‍ ലഹരി മരുന്ന് കൊണ്ടു വന്നപ്പോഴാണ് മൂന്നംഗ സംഘത്തെ എക്‌സൈസ് പിടികൂടിയത്. ഡിജെ പാര്‍ട്ടിക്കിടയില്‍ നിന്ന് സംശയം തോന്നിയ അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഇവരില്‍ നിന്ന് ലഹരി മരുന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.