മലപ്പുറം:ഫുട്‌ബോൾ ആരാധനയുമായി ബന്ധപ്പെട്ട സമസ്തയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി എം.കെ മുനീർ എംഎ‍ൽഎ. ഏതെങ്കിലും പ്രഭാഷകർ പറയുന്നത് മുഴുവൻ മുസ്ലിം സമുദായത്തിന്റെ തലയിൽ കെട്ടിവെക്കരുതെന്ന് എം.കെ മുനീർ പറഞ്ഞു.ഏതെങ്കിലും ഒരു പ്രഭാഷകൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞാൽ അതിൽ മുസ്ലിം ലീഗിന്റെ അഭിപ്രായമെന്താണെന്നും സമസ്തയുടെ അഭിപ്രായമെന്താണെന്നും തുടങ്ങിയ കാര്യങ്ങൾ ചോദിച്ചുകൊണ്ടുള്ള അന്തിച്ചർച്ചകൾ ഗുണകരമല്ലെന്നും മുനീർ പറഞ്ഞു.കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് എം.എസ്.എഫ് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കവേയാണ് വിവാദത്തിൽ മുനീറിന്റെ പ്രതികരണം.

വ്യക്തിപരമായ പരാമർശം മൊത്തത്തിലുള്ള പരാമർശമായി കാണരുത്.എന്തുകൊണ്ടാണ് അത്തരമൊരു പരാമർശം വന്നതെന്ന് അറിയില്ല. ജനങ്ങളുടെ ഫുട്‌ബോൾ ആവേശത്തെ പെട്ടെന്ന് അണച്ച് കളയാനാകില്ലെന്നും മുനീർ പറഞ്ഞു.

ഫുട്ബോൾ കളിക്കുമ്പോൾ പാന്റിട്ട് കളിക്കാനാവില്ല.അത്തരം ചിന്താഗതിയുള്ളവരോട് നിങ്ങൾ കളിക്കുമ്പോൾ കളി മാത്രം കാണുക എന്നേ പറയാനുള്ളൂ. അരാഷ്ട്രീയവാദം എല്ലാത്തിലും കൂട്ടിച്ചേർക്കരുത്. ഇക്കാര്യത്തിൽ ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ട്. അത് സമുദായത്തിന്റെ അഭിപ്രായമായി പ്രതിഫലിപ്പിക്കാൻ ശ്രമിക്കരുതെന്നും മുനീർ കൂട്ടിച്ചേർത്തു.

ഫുട്‌ബോളിനോട് അമിത ആരാധന വേണ്ടെന്നും കളിക്കാരോടുള്ള താല്പര്യം ആരാധനയായി മാറരുതെന്നായിരുന്നു സമസ്തയുടെ നിർദ്ദേശം. അധിനിവേശക്കാരായ പോർച്ചുഗലിന്റെ ഉൾപ്പെടെ പതാക കെട്ടി നടക്കുന്നത് ശരിയല്ലെന്നുമായിരുന്നു സമസ്ത പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതബാ പള്ളി ഇമാമുമാർക്ക് നല്കിയ സർക്കുലറിലുണ്ടായിരുന്നത്.ഫുട്‌ബോൾ ലഹരി അതിരുവിടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പള്ളികളിൽ നടത്തേണ്ട പ്രസംഗത്തിലൂടെ വിശ്വാസികൾക്ക് ജാഗ്രത നൽകാൻ സംഘടന തീരുമാനിച്ചത്.