കോതമംഗലം: മുസ്ലിം പള്ളിയില്‍ പ്രാര്‍ഥിക്കാനെത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പതിനായിരങ്ങള്‍ തട്ടിയെടുത്ത കോഴിക്കോട് സ്വദേശിയെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചേളണ്ണൂര്‍ വില്ലേജ് പാലത്തിനു സമീപം കോണോട്ടുതാഴം ഹിറാ മന്‍സിലില്‍ മുനീബ് (29) ആണ് അറസ്റ്റിലായത്.

ചെറുവട്ടൂര്‍ സ്വദേശി കുഞ്ഞുമുഹമ്മദിന്റെ മൊബൈലും പണവുമാണ് നഷ്ടപ്പെട്ടത്. 14-ന് ഉച്ചയ്ക്ക് പ്രാര്‍ഥനയ്ക്ക് പള്ളിയില്‍ എത്തിയപ്പോഴാണ് 15,000 രൂപ വിലയുള്ള മൊബൈലുമായി മുനീബ് കടന്നത്. ഡെലിവറി വാഹനത്തിന്റെ ഡ്രൈവറായ മുനീബ് അന്നുതന്നെ തട്ടിയെടുത്ത മൊബൈലിലൂടെ ജി-പേ പാസ്വേഡ് ഉപയോഗിച്ച് രണ്ട് പ്രാവശ്യമായി പ്രതിയുടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചു.

എ.ടി.എമ്മില്‍ കയറി കുഞ്ഞുമുഹമ്മദ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. ഓണാവധി കഴിഞ്ഞ് ചൊവ്വാഴ്ച ബാങ്ക് ശാഖയില്‍ എത്തി അക്കൗണ്ട് വിവരം പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലായത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ചെറുവട്ടൂര്‍ ഭാഗത്ത് ഉണ്ടെന്ന് വ്യക്തമായി.

പോലീസ് എത്തി കൈവശമുള്ള മൊബൈല്‍ വാങ്ങി പരിശോധിച്ചപ്പോള്‍ തട്ടിയെടുത്ത മൊബൈലാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു. സി.ഐ. പി.ടി. ബിജോയ്, എസ്.ഐ. മാരായ ഷാഹുല്‍ ഹമീദ്, ആല്‍ബിന്‍ സണ്ണി, എം.എം. റെജി, എ.എസ്.ഐ. എല്‍ദോസ് എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.