തിരുവനന്തപുരം: ഭൂമിശാസ്ത്രപരവും ഭാഷാ അടിസ്ഥാനത്തിലുമുള്ള അതിരുകൾ ഭേദിച്ച് പാൻ ഇന്ത്യൻ സ്വീകാര്യത നേടുന്ന മലയാള സിനിമകൾ ഇനിയും ഉണ്ടാകേണ്ടതുണ്ടെന്ന് നടൻ മോഹൻലാൽ. സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേയാണ് മോഹൻലാൽ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. പ്രേക്ഷകവൃന്ദത്തെ ശക്തിപ്പെടുത്താൻ ഉപകാരപ്പെടുന്ന ഇത്തരം ശ്രമങ്ങൾക്ക് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളഘടകത്തിന് മുൻകൈ എടുക്കാവുന്നതേയുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു.

കേരളീയം വേദിയിൽ തന്നെയും ഉൾപ്പെടുത്തിയതിന് നന്ദി രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ പ്രസംഗം ആരംഭിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം ഇത് സ്വന്തം നഗരമാണ്. ഇത് തന്റെ കൂടി സ്വന്തം തിരുവനന്തപുരം. തിരുവനന്തപുരത്തോളം തനിക്ക് പരിചിതമായ മറ്റൊരു നഗരവുമില്ല. ഇവിടുത്തെ ഓരോ മുക്കും മൂലയും തനിക്ക് അറിയാം. ഇവിടുത്തുകാരെയും ഇവിടുത്തുകാരുടെ സംസ്‌കാരവും ഏറെ പരിചിതമാണെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.

'സർക്കാർ കേരളീയം എന്ന ഈ വൻ സാംസ്‌കാരിക പദ്ധതിക്കായി തിരുവനന്തപുരത്തെ തിരഞ്ഞെടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ സാംസ്‌കാരിക പരിപാടികളും ഒത്തുചേരലുകളും നടക്കുന്നത് ഈ തലസ്ഥാന നഗരിയിൽ ആണെന്ന് എനിക്ക് അറിയാം. നാളത്തെ കേരളം എങ്ങനെ എന്ന ചിന്തയാണ് കേരളീയം 2023 മുന്നോട്ട് വച്ചിട്ടുള്ളത്. സ്വാഭാവികമായും സാംസ്‌കാരിക കേരളത്തെക്കുറിച്ചുള്ള ഭാവി ചിന്തനവും അതിൽ ഉൾക്കൊള്ളുന്നുണ്ട്.

ഞാൻ പ്രതിനിധികരിക്കുന്ന സിനിമയെ സംബന്ധിച്ചാണെങ്കിൽ ഭൂമിശാസ്ത്രപരവും ഭാഷാഅടിസ്ഥാനത്തിലുമുള്ള അതിരുകൾ ഭേദിച്ച് പാൻ ഇന്ത്യൻ സ്വീകാര്യത നേടുന്ന മലയാള സിനിമകൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പ്രേക്ഷകവൃന്ദത്തെ ശക്തിപ്പെടുത്താൻ ഉപകാരപ്പെടുന്ന ഇത്തരമുള്ള ശ്രമങ്ങൾക്ക് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളഘടകത്തിന് മുൻകൈ എടുക്കാവുന്നതേയുള്ളൂ.' താരം വ്യക്തമാക്കി.

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയുംപോലെ പല കാര്യങ്ങളും ആദ്യം നടപ്പിലാക്കിയ സംസ്ഥാനമെന്ന നിലയിൽ നമുക്ക് ഇത്തരമൊരു നീക്കത്തിനും വഴികാട്ടികളാകാം. മലയാളിയായതിലും കേരളത്തിൽ ജനിച്ചതിലും താൻ അഭിമാനിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ സംസാരം അവസാനിപ്പിച്ചത്.