കോട്ടയം: പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിമുക്ത ഭടനായ ജോത്സ്യൻ അറസ്റ്റിൽ. വൈക്കം ടിവി പുരം സ്വദേശി സുദർശൻ (56) ആണ് അറസ്റ്റിലായത്. 15 കാരിയായ പെൺകുട്ടിയെ 2022 നവംബർ മുതൽ ഇയാൾ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

വിവരം പുറത്തുപറഞ്ഞാൽ പെൺകുട്ടിയെയും കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മാനസികമായി തളർന്ന പെൺകുട്ടി വിവരം കൂട്ടുകാരികളോട് പറഞ്ഞു. അവർ മുഖേന ക്ലാസ് ടീച്ചറും വിവരമറിഞ്ഞു.

സ്‌കൂൾ അധികൃതരാണ് വൈക്കം പൊലീസിലും പട്ടികജാതി വകുപ്പിലും വിവരം അറിയിച്ചത്. തുടർന്ന് ജൂലായ് 12ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തി.

വിവരം അറിഞ്ഞതോടെ പ്രതി ഒളിവിൽ പോയി. കേസെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയിൽ പ്രതിഷേധവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. ഇതിനു പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.