അരീക്കോട്: കാറില്‍ കടത്തുകയായിരുന്ന 1.29 കോടി രൂപയുടെ രേഖകളില്ലാത്ത പണവുമായി മധ്യവയസ്‌കന്‍ അരീക്കോട് പൊലീസിന്റെ പിടിയില്‍. കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുല്‍ നാസര്‍ (58) ആണ് കടുങ്ങല്ലൂര്‍ ഹാജിയാര്‍പ്പടിയില്‍ പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് എസ്.എച്ച്.ഒ വി. സിജിത്തിന്റെ നിര്‍ദേശപ്രകാരം പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പണം കടത്തുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. പണം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കും. അരീക്കോട് സബ് ഇന്‍സ്‌പെക്ടര്‍ രാജശേഖരന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സിസിത്, ബിജു, സജീവ് എന്നിവരും മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു.