കൊല്ലം: കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാലാണെന്ന് എം. മുകേഷ് എംഎ‍ൽഎ. അബിഗേൽ സാറയോടൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് ചില ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കു്ട്ടിയെ കണ്ടുകിട്ടിയപ്പോൾ എംഎൽഎയും ഒപ്പം കിട്ടിയെന്നായിരുന്നു കമന്റുകൾ. ഈ സാഹചര്യത്തിൽ മുകേഷ് ഫേസ് ബുക്കിൽ മറുപടി കുറിപ്പ് എഴുതിയത്.

പിന്നെ എംഎ‍ൽഎ എന്ന നിലയിൽ എന്റെ നാട്ടുകാർക്ക് എന്നെ ബോധിച്ചതുകൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയതെന്നും എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണെന്നും മുകേഷ് എഴുതുന്നു. ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുതെന്നാണ് മുകേഷ് എഴുതുന്നത്.

കുറിപ്പ് പൂർണരൂപത്തിൽ

കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ ഒരു ദിവസം മുഴുവൻ കേരളക്കരയെ ആകെ കണ്ണീരിൽ ആക്കിയ അബിഗേൽ സാറ റെജി എന്ന മോളെ കണ്ടെത്തിയതറിഞ്ഞു ഞാൻ അപ്പോൾ തന്നെ കൊല്ലം ഏആർ ക്യാമ്പിൽ എത്തുമ്പോൾ ചുറ്റിനും അപരിചിതരുടെ മുന്നിൽ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു .. അപ്പോൾ പ്രിയ സുഹൃത്ത് ഗണേശ് കുമാർ എംഎൽഎ കുഞ്ഞിനോട് ചോദിച്ചു ഈ മാമനെ അറിയുമോ....

ചെറിയ ചിരിയോടു കൂടി മോളുടെ മറുപടി അറിയാം.. എങ്ങനെ അറിയാം...

ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്.. അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി അതാണ് എടുത്തു കയ്യിൽ വെച്ചത് ... ആ മോളുടെ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ അവിടെ നിങ്ങൾക്ക് ഭയം കാണാൻ കഴിയില്ല... അത് ഈ മോൾക്ക് മാത്രമല്ല... നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടമാണ് അതിൽ പ്രായമില്ല... എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്

അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്‌നേഹിക്കുന്നു... മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാൻ അവരുടെ മനസ്സിലുണ്ട്... പിന്നെ എംഎൽഎ എന്ന നിലയിൽ എന്റെ നാട്ടുകാർക്ക് എന്നെ ബോധിച്ചതുകൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയത് എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്.. ചുരുക്കിപ്പറഞ്ഞാൽ 'കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും '

ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത് ... എന്റെ ശ്രദ്ധ മുഴുവൻ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാൻ കഴിയുമെന്നുള്ളതാണ്.. പൊന്നുമോളെ കണ്ടെത്താൻ വിശ്രമമില്ലാതെ പണിയെടുത്ത കേരള പൊലീസിന് അഭിനന്ദനങ്ങൾ.