കൊല്ലം: സിനിമയില്‍ പവര്‍ ഗ്രൂപ്പ് നിലനില്‍ക്കില്ലെന്നും ആരെയും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും നടന്‍ മുകേഷ്. പവര്‍ഗ്രൂപ്പിനെ കുറിച്ച് തനിക്കറിയില്ല. അങ്ങനെ ഒരു പവര്‍ഗ്രൂപ്പൊന്നും സിനിമയില്‍ വരാന്‍ സാദ്ധ്യതയില്ല. അത് നിലനില്‍ക്കില്ല. എത്രയായിട്ടും പവര്‍ഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ലെന്നും മുകേഷ് പ്രതികരിച്ചു. തന്റെ അടുത്ത് ആരും പരാതിയുമായി വന്നിട്ടില്ലെന്നും മുകേഷ് പറഞ്ഞു.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ഏതെങ്കിലും തരത്തില്‍ ദ്രോഹിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തന്റെ കുടുംബത്തില്‍ തന്നെ നിരവധി പേര്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നല്ല തൊഴില്‍ അന്തരീക്ഷം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്നും മുകേഷ് പറഞ്ഞു.

രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെയെന്നും മുകേഷ് പറഞ്ഞു. അയാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ഞാന്‍ പിന്നെ എങ്ങനെ മുഖത്ത് നോക്കും. ആരോപണങ്ങള്‍ ഉയരുമ്പോള്‍ രാജിവച്ചാല്‍ രാഷ്ട്രീയത്തില്‍ ആരെങ്കിലും സ്ഥാനത്തിരിക്കുമോയെന്ന് ചോദിച്ച മുകേഷ് രാജി വെക്കണോ എന്നത് അവരുടെ ആത്മവിശ്വാസവും അവരുടെ മനസാക്ഷിയുമാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവര്‍ കേസ് ഇല്ലെന്ന് പറയുകയാണെങ്കില്‍ എന്താവും സ്ഥിതിയെന്നും മുകേഷ് ചോദിച്ചു. അമ്മ സംഘടനയിലെ കാര്യങ്ങള്‍ അതിന്റെ ഭാരവാഹികള്‍ പറയും. താന്‍ ഇപ്പോള്‍ ഭാരവാഹി അല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം മാറ്റി അവര്‍ വരും. ഹേമ കമ്മിറ്റിയെ വച്ചത് തന്നെ വളരെ അഭിനന്ദനാര്‍ഹമായ കാര്യമാണ്. മറ്റു സംസ്ഥാനങ്ങള്‍ ഇത് കണ്ടുപഠിക്കണമെന്നും മുകേഷ് പറഞ്ഞു.