ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ ആശങ്കയില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണം. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് സംബന്ധിച്ച് തമിഴ്‌നാടും കേരളവും തമ്മില്‍ കേസ് നിലവിലുണ്ട്. പരമോന്നത നീതിപീഠത്തിന്റെ ശുഭകരമായ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം തന്നെ ഇക്കാര്യം കോടതിക്ക് പുറത്ത് ചര്‍ച്ചചെയ്ത് പരിഹരിക്കാനാവുമോ എന്നതും പരിശോധിക്കും.

ഡാം മാനേജ്‌മെന്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. ഇതിനായി ഉദ്യോഗസ്ഥതല ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തും . സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കും. അനാവശ്യ ഭീതിപരത്തുന്ന വ്‌ലോഗര്‍മാരെ നിയന്ത്രിക്കും. ആശങ്കപ്പെടണ്ട ഒരു കാര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.

സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കാനും ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി . പഞ്ചായത്ത്തല ജാഗ്രത സമിതികള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കും . വണ്ടിപ്പെരിയാറില്‍ വാഴൂര്‍ സോമന്‍ എം എല്‍ എ യുടെ അധ്യക്ഷതയിലാകും യോഗം ചേരുക . ഡാം സേഫ്റ്റി സമിതി യോഗങ്ങള്‍ കൃത്യസമയത്ത് ചേര്‍ന്ന് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.

ഡീന്‍ കുര്യാക്കോസ് എം പി, എം എല്‍ എ മാരായ വാഴൂര്‍ സോമന്‍, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു, ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, എ ഡി എം ബി ജ്യോതി ,മറ്റ് ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.