തിരുവനന്തപുരം: ഇറാൻ ജയിലിൽ നിന്ന് മോചിതരായി നാട്ടിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളെ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. അഞ്ചുതെങ്ങിൽ മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇറാനിലെ ജയിലിൽ നിന്ന് മോചനം സാധ്യമാക്കിയ വിദേശകാര്യസഹമന്ത്രിക്ക് നന്ദിസൂചകമായി മത്സ്യത്തൊഴിലാളികൾ വാച്ച് സമ്മാനിച്ചു. സ്നേഹോപഹാരം സ്വീകരിച്ച മന്ത്രി, വാച്ച് ഇടവകാംഗമായ മറ്റൊരു തൊഴിലാളിക്ക് നൽകി.

യു.എ.ഇ.യിലെ അജ്മാനിൽനിന്ന് മത്സ്യബന്ധനത്തിനുപോയ അഞ്ചുതെങ്ങ് സ്വദേശികളെ സമുദ്രാതിർത്തി ലംഘിച്ചതിന് ഇറാൻ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വി.മുരളീധരൻ നേരിട്ടിടപെട്ടാണ് ഇവരുടെ മോചനം സാധ്യമാക്കിയത്. ഇറാനിലെ അനുഭവങ്ങളും ഇന്ത്യൻ എംബസിയുടെ ഇടപെടലും രക്ഷപെട്ടവർ മന്ത്രിയോട് വിശദീകരിച്ചു.

തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഏറെനേരം ചെലവഴിച്ചാണ് മുരളീധരൻ മടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് സമയോചിത ഇടപെടൽ നടത്തിയതിന് പള്ളി വികാരി ഫാദർ ജസ്റ്റിൻ ജൂഡിൻ വിദേശകാര്യസഹമന്ത്രിക്ക് നന്ദി പറഞ്ഞു.