ചേർത്തല: മുൻവൈരാഗ്യത്തിൽ അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്നു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ വാരണം ഷാൻ നിവാസിൽ ഷാനിനെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കുമാരി ലക്ഷ്മി എസ് ശിക്ഷിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ വേഗത്തിൽ വീട്ടിൽ അഭിലാഷിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച കേസിലാണ് വിധി. ബാറിൽ മദ്യപിച്ച വിവരം വീട്ടിൽ അറിയിച്ചതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം.

2018 ഡിസംബർ രണ്ടിനാണ് സംഭവം നടന്നത്. പുത്തനമ്പലം റോഡിൽ കേളോത്ത് ജങ്ഷന് സമീപത്തെ ഒരു കല്യാണ വീട്ടിൽ വെച്ചാണ് പ്രതി അഭിലാഷിനെ ആക്രമിച്ചത്. പരിചയക്കാരായ യുവാക്കൾ ബാറിൽ മദ്യപിക്കുന്ന വിവരം അഭിലാഷ് വീട്ടിൽ അറിയിച്ചതാണ് ഷാനിനെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടർന്നാണ് കല്യാണ വീട്ടിൽ വെച്ച് ഷാൻ അഭിലാഷിനെ കുത്തി പരിക്കേൽപ്പിച്ചത്. മുഹമ്മദ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മറ്റു പ്രതികളായ ഗിരീഷിനെയും സുഖലാലിനെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.

മുഹമ്മദ് പോലീസ് സബ് ഇൻസ്പെക്ടർ ടോൾസൻ പി.ജെ.യാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 27 സാക്ഷികളെ പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചു. സബ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ കോടതി വിചാരണ നടപടികൾ ഏകോപിപ്പിച്ചു. അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ രാധാകൃഷ്ണൻ ജി. പ്രോസിക്യൂഷനുവേണ്ടി ഹാജരായി.