കോഴിക്കോട്: വിവാദമായ മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ട് പോയിരുന്നെങ്കിൽ പ്രതികൾ 500 രൂപ പിഴയടച്ച് രക്ഷപ്പെടുമായിരുന്നെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. പ്രത്യേക സംഘം (എസ്‌ഐടി) കേസ് അന്വേഷിച്ചതിനാൽ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കമുള്ള കുറ്റങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഒരു സർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽനിന്ന് വ്യാപകമായി മരങ്ങൾ മുറിക്കുകയായിരുന്നു പ്രതികൾ ചെയ്തത്. കേസിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണം. വനംവകുപ്പ് മാത്രം അന്വേഷിച്ചിരുന്നെങ്കിൽ വനനിയമം അനുസരിച്ച് 500 രൂപ പിഴയും ആറ് മാസം തടവുമാകും പരമാവധി ശിക്ഷ ലഭിക്കുമായിരുന്നത്. എന്നാൽ തങ്ങൾ അതല്ല ആഗ്രഹിച്ചത്.പ്രതികൾ കോടതി നടപടികളിൽനിന്ന് രക്ഷപ്പെടാൻ ആവശ്യമായ പഴുതുകൾ കണ്ടെത്താൻ ശ്രമിക്കുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു.

മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ വനം വകുപ്പ് നിയമോപദേശവും തേടി. പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതിനാൽ വനംവകുപ്പ് തുടർ നടപടി സ്വീകരിക്കണോ എന്നതിലാണ് വ്യക്തത തേടിയത്.

മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങൾ 104 മരങ്ങളാണ് മുറിച്ചു കടത്തിയത്. നിലവിൽ കുപ്പാടി ഡിപ്പോയിൽ മരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. മരങ്ങൾക്ക് 500 വർഷം വരെ പഴക്കമുണ്ടെന്ന ഡിഎൻഎ റിപ്പോർട്ട് കിട്ടിയതോടെ, വൈകാതെ കുറ്റപത്രം നൽകുവാനാണ് പൊലീസ് നീക്കം.