പാലക്കാട് : മതിയായ പരിശോധനയില്ലാതെ പാർട്ടി അംഗത്വം നൽകുന്നതിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പൊലീസ് കേസുകളിൽ പെടുന്നത് സ്ഥിരമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്നും അദ്ദേഹം വിമർശിച്ചു. സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന സദസ്സിൽ വച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സ്വയം വിമർശനം.

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇരട്ട നരബലിക്കേസിനെയും പ്രതിയായ ഭവഗവൽ സിങ്ങിനെയും പരോക്ഷമായി പരാമർശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. മാർകിസ്റ്റ് ആവണമെങ്കിൽ സാമാന്യ പ്രത്യയശാസ്ത്ര ബോധവും വൈരുധ്യാത്മക ഭൗതിക വാദത്തെ കുറിച്ചുള്ള ബോധവും വേണം. ചരിത്രം, പാർട്ടി പരിപാടി എന്നിവയെക്കുറിച്ചും സാമാന്യ ബോധം വേണം. ഇത്തരം പ്രാഥമിക ധാരണയോടെ സംഘടvാ പ്രവൃത്തിയിലേർപ്പെടുമ്പോഴാണ് ഒരാൾ മാർക്‌സിസ്റ്റ് ആകാൻ തുടങ്ങുകയെന്നും എംവി ഗോവിന്ദൻ വിശദീകരിക്കുന്നു.

സിപിഎം പ്രത്യയശാസ്ത്രത്തിന്റെ ഒരംശം പോലും ചിലർ ജീവിതത്തിൽ പകർത്തുന്നില്ല. ശുദ്ധ അംബന്ധത്തിലേക്കും തെറ്റായ നിലപാടിലേക്കും ഇവർ വഴുതി മാറുന്നു. എന്നിട്ട് കമ്യൂണിസ്റ്റ് പാർട്ടി മെമ്പറാണെന്ന പേരുദോഷം നമ്മൾ കേൾക്കാനിടയാകുകയാണെന്നും അദ്ദേഹം വിമർശിച്ചു.