ചെന്നൈ: നവരാത്രി പൂജയോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളിലെ കേരളത്തിലേക്കുള്ള മുഴുവൻ ട്രെയിൻ ടിക്കറ്റുകളും തീർന്നിട്ടും നടപടി എടുക്കാതെ ദക്ഷിണ റെയിൽവേ. ഇതോടെ വലിയ പ്രതിസന്ധിയാണ് യാത്രക്കാർ നേരിടുന്നത്. യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനുകളിൽ ടിക്കറ്റ് കഴിഞ്ഞിട്ടും സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്താൻ അധികൃതർക്കായിട്ടില്ല.

അതേസമയം, ഓണക്കാലത്ത് തലേദിവസം മാത്രം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത് യാത്രക്കാരെ വലച്ചിരുന്നു, ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ അവസ്ഥ തന്നെ പൂജ അവധിക്കും നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ. അവധി എത്താൻ ഒരാഴ്ച്ച ഉണ്ടായിരുന്നിട്ടും ട്രെയിനുകളിലെ തിരക്ക് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതോടെ പൂജ അവധിക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

നഷ്ടത്തിലെന്ന പേരിൽ കൊച്ചുവേളി– താംബരം എസി സ്പെഷ്യൽ ട്രെയിൻ സർവീസ് നിർത്താനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം ടിക്കറ്റ് ലഭിക്കാതിരുന്ന യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി. തെക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാർക്ക് സൗകര്യപ്രദമായ സർവീസായിരുന്നു ഇത്.

കേരളത്തിലേക്കുള്ള യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്ന ട്രെയിനുകളിലെല്ലാം പത്താം തിയതി മുതലുള്ള ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലാണ്. ഇതിൽ എ.സി കോച്ചുകളും ഉൾപ്പെടും. ട്രെയിനുകൾ അവസാനനിമിഷം പ്രഖ്യാപിക്കുന്നതിനാലാണ് യാത്രക്കാരെ ലഭിക്കാതെ നഷ്ടത്തിലാകുന്നതെന്നാണ് യാത്രക്കാരുടെ പക്ഷം.