കോട്ടയം: ലഹരിക്കായി ദുരുപയോഗം ചെയ്യാന്‍ അലോപ്പതി മരുന്നുകള്‍ വ്യാപകമായി വില്പന നടത്തിവന്ന ഫാര്‍മസിസ്റ്റിനെ എക്‌സൈസ് പിടികൂടി. കോട്ടയം നട്ടാശ്ശേരി പേരോത്ത് വീട്ടില്‍ മിനു മാത്യു (48) വിനെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ പിടിച്ചത്. വില്‍പ്പനയ്ക്കായി സൂഷിച്ച 213 ഗ്രാം നൈട്രോസൈപാം ഗുളികകള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

ഒരു സ്ട്രിപ്പിന് ആയിരം രൂപ നിരക്കിലാണ് വിറ്റുവന്നത്. ഫാര്‍മസിസ്റ്റായിരുന്ന ഇയാള്‍ ജോലി ഉപേക്ഷിച്ച് മരുന്ന് അനധികൃതമായി വിറ്റുവരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. ബുധനാഴ്ച കോട്ടയം നഗരത്തില്‍ മരുന്നുമായി വില്പനയ്‌ക്കെത്തിയപ്പോഴാണ് പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ പി.ജി. രാജേഷ്, അസി. ഇന്‍സ്‌പെക്ടര്‍മാരായ ബൈജുമോന്‍, ഹരിഹരന്‍പോറ്റി, പ്രിവന്റീവ് ഓഫീസര്‍മാരായ ആരോമല്‍ മോഹന്‍, പ്രവീണ്‍ ശിവാനന്ദ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.