- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിൽ വിവാഹച്ചടങ്ങിനിടെ വയോധികയുടെ നാലു പവൻ മാല മോഷ്ടിച്ചു; രണ്ട് നാടോടി സ്ത്രീകൾ അറസ്റ്റിൽ
കൂടൽ: വിവാഹ ചടങ്ങുകളിൽ നുഴഞ്ഞു കയറി മോഷണം പതിവാക്കിയ രണ്ടു നാടോടി സ്ത്രീകൾ പിടിയിൽ. ബസിൽ കയറിയുള്ള മോഷണത്തിൽ പിടിക്കപ്പെടുന്നത് പതിവാക്കിയതോടെയാണ് നാടോടി സ്ത്രീകൾ മോഷണത്തിന് തന്ത്രം മാറ്റിയത്.
ക്ഷേത്രത്തിൽ വിവാഹച്ചടങ്ങിനെത്തിയ വയോധികയുടെ നാലു പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ച രണ്ട് നാടോടി സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം.
അയൽവാസിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആരുവാപ്പുലം അതിരുങ്കൽ മുറ്റാക്കുഴി ദിദുഭവനം സുമതി (70) യുടെ മാലയാണ് അപഹരിക്കപ്പെട്ടത്. തമിഴ്‌നാട് വേളൂർ മാറാട്ട കൃഷ്ണഗിരി ആനന്ദന്റെ ഭാര്യ മാലിനി (30), കൃഷ്ണഗിരി മുരുകന്റെ മകൾ ജിബ (50) എന്നിവരാണ് കൂടൽ പൊലീസിന്റെ പിടിയിലായത്.
മാല നഷ്ടമായത് തിരിച്ചറിഞ്ഞ സുമതി ബഹളം കൂട്ടിയപ്പോൾ, സംശയകരമായ നിലയിൽ കണ്ട തമിഴ്‌നാട് സ്വദേശിനികളെ നാട്ടുകാർ തടഞ്ഞുവച്ച് ചോദിച്ചപ്പോഴാണ് ഇവരാണ് മോഷ്ടിച്ചതെന്ന് വ്യക്തമായത്. തുടർന്ന് സുമതിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതികളെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.
ഇവരുടെ കയ്യിലെ ബാഗിൽനിന്നും മാല കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടൽ പൊലീസ് ഇൻസ്പെക്ടർ ജി പുഷ്പകുമാർ, എസ് ഐ ദിജേഷ്, എസ് സി പി ഓമാരായ അജിത്, ജയശ്രീ, സി പി ഓമാരായ ആദിത്യ ദീപം, രതീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞയാഴ്‌ച്ച കോന്നിയിൽ ബസ്സിൽ യാത്ര ചെയ്ത സ്ത്രീയുടെ ബാഗിൽ നിന്നും പണം കവർന്ന രണ്ട് നാടോടി സ്ത്രീകളെ കോന്നി പൊലീസ് പിടികൂടിയിരുന്നു.