- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം സമരം നിർത്തിവെക്കാത്തതിൽ ദുരൂഹത; സമരസമിതിയിൽ ഒരു കൂട്ടർ രാഷ്ട്രീയം കളിക്കുന്നുണ്ടോ എന്ന് സംശയം; തുറമുഖ നിർമ്മാണം നിർത്തിവെക്കുക എന്നത് അസാധാരണമായ ആവശ്യമെന്നും മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങളിൽ ആറെണ്ണവും സർക്കാർ അംഗീകരിച്ചതാണ്. ഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും ഇടതുപക്ഷ ജനാധിപത്യമുന്നണിയോട് ആഭിമുഖ്യമുള്ളവരാണ്. മത്സ്യത്തൊഴിലാളികൾക്ക് സമരം ചെയ്യാനുള്ള എല്ലാ അവകാശവും ഉണ്ട്. മത്സ്യത്തൊഴിലാളികൾക്ക് അവകാശപ്പെട്ടതൊക്കെ നൽകണമെന്നത് തന്നെയാണ് എൽഡിഎഫിന്റെ നിലപാടെന്ന് ശിവൻകുട്ടി പറഞ്ഞു.
'എല്ലാ കാലത്തും മത്സ്യത്തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം ഉറപ്പാക്കിയ സർക്കാരുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. ഇക്കാര്യം മത്സ്യത്തൊഴിലാളികൾക്ക് അറിയാം. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് തന്നെയാണ് മന്ത്രി തലത്തിലുള്ള ചർച്ചകൾ നടന്നതും. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതും. തുറമുഖ നിർമ്മാണം നിർത്തിവെക്കുക എന്നത് അസാധാരണമായ ആവശ്യമാണ്.'-ശിവൻകുട്ടി പറഞ്ഞു.
ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച സാഹചര്യത്തിൽ സമരം അവസാനിപ്പിക്കാമെന്ന് മനസ്സുള്ളവർ സമര സമിതി നേതൃത്വത്തിൽ ഉണ്ട്. എന്നിട്ടും സമരം നിർത്തിവെക്കാൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ട്. സമരസമിതിയിൽ ഒരു കൂട്ടർ രാഷ്ട്രീയം കളിക്കുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് സംഭവങ്ങളുടെ മുന്നോട്ട് പോക്കെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെയും തലസ്ഥാനത്തിന്റെയും വികസന സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി തദ്ദേശവാസികൾക്കടക്കം നിരവധി തൊഴിൽ സാധ്യതകൾ ഉണ്ടാക്കുന്നതാണ്. ഭാവി തലമുറയെ കരുതിയെങ്കിലും സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.




