തളിപറമ്പ്: സ്റ്റേഷനറി കടയിലിരുന്ന പെൺകുട്ടിയെ പട്ടാപ്പകൽ വാഹനത്തിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതികളായ യുവാക്കൾക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്ന് രാവിലെ പയ്യന്നൂർ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രന്റെ വിളയാങ്കോട് കുളപ്പുറത്തെ വീട്ടിലെത്തി പെൺകുട്ടിയെ നേരിൽ കണ്ടു മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുമെന്ന് ഡി.വൈ. എസ്‌പി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കടയിൽ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ രണ്ടു പേർക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് പരിയാരം കുളപ്പുറത്താണ് സംഭവം. കടയിൽ ഇരുത്തി ബന്ധു പുറത്തു പോയ സമയത്ത് അതുവഴി കാറിലെത്തിയ രണ്ടംഗസംഘം കടയിൽ കയറി പൈസ കൊടുത്ത് കുട്ടിയോട് മിഠായി വാങ്ങിക്കുകയും പിന്നീട് കൈയിൽ പിടിച്ച് ബലമായി കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമിച്ചു. കുട്ടി ബഹളം വെച്ചതോടെയാണ് പിടി വിട്ട് സംഘം കാറിൽ രക്ഷപ്പെട്ടത്.

തുടർന്ന് ബന്ധുക്കളോടും നാട്ടുകാരോടും കുട്ടി വിവരം പറയുകയായിരുന്നു.പരിയാരം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ കെട്ടിടത്തിലും റോഡരികിലെ വീടുകളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പൊലീസ് പരിശോധിച്ചുവെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിലൊന്നാണ് ആന്തൂർ നഗരസഭയിലെ കുളപ്പുറം.