തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണത്തിൽ ഉണ്ടായ അനിശ്ചിതത്വം അവസാനിപ്പിച്ച് അടിയന്തിരമായി സംഭരണം ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംഭരണ സീസൺ ആരംഭിച്ചിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും വ്യക്തമായ തീരുമാനം എടുക്കാൻ സാധിക്കാത്ത ഗവൺമെന്റ് ഈ കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്.

പാലക്കാടും കുട്ടനാട്ടിലും കൊയ്തു കഴിഞ്ഞ സ്ഥലങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും പാടത്തും കൂട്ടിയിട്ട നെല്ല് മുളച്ചു തുടങ്ങിയിരിക്കുകയാണ്. കാലം തെറ്റിവന്ന മഴ കൃഷിക്കാരുടെ മനസ്സിൽ വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി ചൂണ്ടികാട്ടി.

കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ കിലോ ഗ്രാമിന് 15 രൂപയിൽ കൂടുതൽ അരിവിലയിൽ വർദ്ധനവ് ഉണ്ടായിക്കഴിഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നും അരി വാങ്ങാൻ ചർച്ച നടത്തുന്നതോടൊപ്പം കേരളത്തിൽ ലഭ്യമായ നെല്ല് സംഭരിക്കാൻ മുന്നൊരുക്കം നടത്താത്ത സർക്കാർ ഗുരുതരമായ കൃത്യ വിലോപമാണ് കാണിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

കൃഷി, സിവിൽ-സപ്ലൈസ്-സഹകരണ വകുപ്പുകൾ ഒന്നായി ചേർന്ന് ഈ കാര്യത്തിൽ തീരുമാനം ഉണ്ടാക്കി സംഭരണം ആരംഭിക്കണമെന്നും അനിശ്ചിതത്വം നീണ്ടുപോകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ട് ഈ കാര്യത്തിൽ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.