വെള്ളരിക്കുണ്ട്: കനകപ്പള്ളിത്തട്ടിൽ പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം. പരപ്പ തുമ്പ കോളനിയിലെ നാരായണന്റെയും ശാരദയുടെയും മകൻ ഉമേഷ് (22), പരേതനായ അമ്പാടിയുടെയും അമ്മാളുവിന്റെയും മകൻ മണികണഠൻ (18) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിരെവന്ന ബൈക്കും ഏറാൻചീറ്റ റോഡ് കവലയിലാണ് കൂട്ടിയിടിച്ചത്. സംഭവസമയത്ത് ചെറിയതോതിൽ മഴപെയ്യുന്നുണ്ടായിരുന്നു. എതിരെ വന്ന വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തെറിച്ചുവീണ് അബോധാവസ്ഥയിലായ ഇരുവരെയും ഉടൻജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

കൂലിത്തൊഴിലാളിയാണ് ഉമേഷ്. സഹോദരങ്ങൾ: ഉണ്ണിമായ, ഉണ്ണിക്കൃഷ്ണൻ, മനു. മാലോത്ത് കസബ സ്‌കൂൾ പ്ലസ്ടൂ വിദ്യാർത്ഥിയാണ് മണികണ്ഠൻ. സഹോദരങ്ങൾ: അനിത, അനീഷ്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തി തുടർനടപടികളെടുത്തു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ.