കണ്ണൂർ: കേരളത്തിന്റെ വികസനകുതിപ്പിന് കേന്ദ്രം ഇടങ്കോലിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശേരി പുതിയ ബസ് സ്റ്റാൻഡിൽ സി. എച്ച് കണാരൻ അൻപതാം ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി സി.പി. എം തലശേരി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഇരുമെയ്യാണെങ്കിലും ഒറ്റക്കരളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതയെ എതിർക്കാൻ ഒരു ഘട്ടത്തിലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. കേന്ദ്രം തെറ്റായ നയങ്ങളുമായി മുൻപോട്ടുപോകുമ്പോൾ ബദൽ നയങ്ങളുമായി രാജ്യത്തെ ഒറ്റതുരുത്തായി കേരളം മാറുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കേരളം ഇക്കാര്യത്തിൽ വ്യത്യസ്തമായി കൂടായെന്നാണ് ആർ. എസ്. എസ് ചിന്തിക്കുന്നത്. കേരളത്തിന്റെ വികസനമുന്നേറ്റത്തിന് കേന്ദ്രം ഇടങ്കോലിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം കേരളത്തിന് അനിവാര്യമാണ്. വികസന നയവുമായി തന്നെ സർക്കാർ മുന്നോട്ട് പോകും.

ബിജെപിയെ എതിർക്കുന്നവരെന്ന് പറയുന്ന കോൺഗ്രസ് കേരളത്തിന്റെ ബദൽ നയങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്.വർഗ്ഗീയതയുമായി സന്ധി ചെയ്താണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കോൺഗ്രസും ബിജെപി യും ഇരു മെയ്യും ഒരു കരളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു