എറണാകുളം: കഞ്ചാവിന്റെ ലഹരിയിൽ കളിത്തോക്കുമായി മത്സ്യ മാർക്കറ്റിലെത്തി കച്ചവടക്കാരെ അടക്കം ഭീഷണിപ്പെടുത്തിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. നായരമ്പലം സ്വദേശിയും ആളംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന ജോസിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് കഞ്ചാവും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇയാൾ വരാപ്പുഴ മാർക്കറ്റിൽ പരിഭ്രാന്തി പരത്തിയത്. മാർക്കറ്റിലും പരിസരത്തും ചുറ്റിക്കറങ്ങി നടക്കുകയും പല തവണ കടകളിൽ കയറി മത്സ്യത്തിന്റെ വില ചോദിക്കുകയും ചെയ്തു. രാവിലെ ഏഴു മണിയോടെ ഒരു കടയിൽ നിന്ന് മത്സ്യം വാങ്ങി. പണം ചോദിച്ചതിന് പിന്നാലെ തോക്ക് ചൂണ്ടി വെടി വെയ്ക്കുമെന്ന ഭീഷണി മുഴക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് പൊലീസ് വരാപ്പുഴ മാർക്കിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കളിത്തോക്കാണെന്ന് വ്യക്തമായത്. ഒറ്റ നോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്നതായിരുന്നു കളിത്തോക്കെന്ന് പൊലീസ് പറഞ്ഞു. ജോസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ ഭാര്യ സ്റ്റേഷനിലെത്തി കളിത്തോക്ക് വാങ്ങിയതിന്റെ രസീത് ഹാജരാക്കിയതിന് പിന്നാലെയാണ് ജോസിയെ ജാമ്യത്തിൽ വിട്ടത്. മത്സ്യത്തൊഴിലാളിയാണ് ജോസിയെന്നും കഞ്ചാവിന്റെ ലഹരിയിലാണ് ഇയാൾ അക്രമം കാണിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണെന്നും വരാപ്പുഴ എസ്എച്ച്ഒ ജെഎസ് സജീവ് പറഞ്ഞു.