തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ ലഭിക്കാതെ അപേക്ഷക മരിച്ച സംഭവത്തിൽ വനിതാ ഓഫിസ് സൂപ്രണ്ടിന് 15000 രൂപ പിഴയിട്ടു. തിരുവനന്തപുരം കോർപറേഷൻ ഫോർട്ട് സോണൽ ഓഫിസ് സൂപ്രണ്ട് പി.വി.ജെസിമോൾക്കാണ് വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിം പിഴയിട്ടത്.

ജെസിമോൾ നെടുമങ്ങാട് നഗരസഭ സൂപ്രണ്ടായിരുന്ന കാലത്ത് അവിടുത്തെ ജീവനക്കാരിയായിരുന്ന സുലേഖ ബാബുവിന് പെൻഷൻ ആനുകൂല്യങ്ങളും അതിന്മേലുള്ള വിവരങ്ങളും കൃത്യസമയം നൽകിയില്ലെന്നു കമ്മിഷൻ കണ്ടെത്തി. വിവരങ്ങൾക്കും ആനുകൂല്യങ്ങൾക്കും കാത്തിരുന്ന സുലേഖ ബാബുവിനെയും സൂപ്രണ്ടിനെയും കമ്മിഷൻ ഹിയറിങ്ങിനു വിളിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുലേഖ ഹിയറിങ്ങിനു മുൻപ് മരിച്ചു. സെപ്റ്റംബർ 12 നായിരുന്നു മരണം. തുടർന്ന് കമ്മിഷണർ നടത്തിയ തെളിവെടുപ്പിനെ തുടർന്നാണ് ജെസിമോൾ കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്.