- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമവിരുദ്ധ നിയമനങ്ങൾ മുഖ്യമന്ത്രിയും ഗവർണറും ഒറ്റക്കെട്ടായി നടത്തിയത്; കണ്ണൂർ വി സിയുടെ പുനർനിയമനത്തിന് ഗവർണറുടെ കാല് പിടിച്ചപ്പോൾ പിണറായിയുടെ സംഘപരിവാർ വിരുദ്ധത എവിടെയായിരുന്നു? പ്രതിപക്ഷ നിലപാട് വിഷയാധിഷ്ഠിതം; സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിച്ചാൽ ആദ്യം എതിർക്കുന്നത് പ്രതിപക്ഷമായിരിക്കുമെന്നും വിഡി സതീശൻ
കൊച്ചി: സംഘപരിവാർ അജണ്ട നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി ഇപ്പോൾ ആരോപിക്കുന്ന ഗവർണറുമായി ഒന്നിച്ച് ചേർന്നാണ് സർവകലാശാലകളിൽ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയതെന്ന് ഓർമ്മപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘപരിവാർ അജണ്ടയെ കേരളത്തിൽ എക്കാലവും ഏറ്റവും ശക്തിയായി എതിർക്കുന്നത് പ്രതിപക്ഷമാണ്. ഗവർണറുടെ നടപടികളെ വിഷയാധിഷ്ഠിതമായി മാത്രമാണ് പ്രതിപക്ഷം എതിർക്കുകയും അനുകൂലിക്കുകയും ചെയ്തിട്ടുള്ളത്. മന്ത്രിമാരെ പിൻവലിക്കാൻ അധികാരമുണ്ടെന്ന് ഗവർണർ പറഞ്ഞപ്പോൾ, ഭരണകക്ഷിയേക്കാൾ ശക്തിയായി, അങ്ങനെയൊരു അധികാരം ഗവർണർക്ക് ഇല്ലെന്ന് പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമാണ്. സിഐ.എയുമായി ബന്ധപ്പെട്ട് സംഘപരിവാർ അജണ്ട ഉയർത്തിപ്പിടിക്കാൻ ഗവർണർ ശ്രമിച്ചപ്പോൾ, ആ ഗവർണറെ നിയമസഭയിൽ തടഞ്ഞത് കേരളത്തിലെ യു.ഡി.എഫാണെന്നും സതീശൻ പറഞ്ഞു
കണ്ണൂർ സർവകലാശാല വി സി നിയമനം ഗൂഢാലോചനയുടെ ഭാഗമായി ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയതാണ്. മുഖ്യമന്ത്രി ഗവർണറെ നേരിൽക്കണ്ട്, ഇത് എന്റെ ജില്ലയാണ്, എന്റെ സ്വന്തം സ്ഥലമാണ്, എന്റെ വൈസ് ചാൻസലറെ വയ്ക്കണം എന്ന് പറഞ്ഞപ്പോൾ എവിടെ പോയി പിണറായി വിജയന്റെ സംഘപരിവാർ വിരുദ്ധത? സംഘപരിവാറിന്റെ കേരളത്തിലെ പ്രതിനിധിയെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന ഈ ഗവർണറുമായി ചേർന്നാണ് സർവകലാശാലകളിൽ നിയമവിരുദ്ധമായ നിയമനങ്ങൾ നടത്തിയത്. യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടാണ് വി സിമാരെ നിയമിക്കുന്നതെന്ന് ഉറച്ച നിലപാടാണ് പ്രതിപക്ഷം തുടക്കം മുതൽക്കെ സ്വീകരിച്ചത്. നിയമവിരുദ്ധ നിയമനങ്ങൾക്ക് കൂട്ട് നിന്നതിന്റെ പോരിൽ ഗവർണറെ ഏറ്റവും കൂടുതൽ എതിർത്തത് പ്രതിപക്ഷമാണ്. ഗവർണർ വ്യക്തിപരമായി ഏറ്റവുമധികം അധിക്ഷേപിച്ചതും പ്രതിപക്ഷ നേതാവിനെയാണ്. മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഒരു അധിക്ഷേപവും പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവിനെതിരെ തുടർച്ചയായി ഗവർണർ അധിക്ഷേപങ്ങൾ ചൊരിഞ്ഞിട്ടും അതിനെതിരെ ഒരു വാക്ക് പോലും മുഖ്യമന്ത്രി പറഞ്ഞില്ലല്ലോ. അന്ന് മുഖ്യമന്ത്രി ഗവർണർക്കൊപ്പം നിന്ന് ഇതിനൊക്കെ കൂട്ട് നിൽക്കുകയായിരുന്നു. നിയമവിരുദ്ധമായ പ്രവൃത്തി ആര് നടത്തിയാലും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യും. സുപ്രീം കോടതി വിധി വന്നപ്പോൾ മാത്രമാണ് ഗവർണറുടേത് സംഘപരിവാർ മുഖമെന്ന് പറയുന്നത്. നാളെ ഏതെങ്കിലും സംഘവരിവാർ പ്രതിനിധിയെ വി സിയാക്കാനോ സംഘപരിവാർ അജണ്ട നടപ്പാക്കാനോ ഗവർണർ ശ്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത് കേരളത്തിലെ പ്രതിപക്ഷമായിരിക്കും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഗവർണറുമായി ഏറ്റവുമധികം ഏറ്റുമുട്ടിയിട്ടുള്ളത് പ്രതിപക്ഷമാണ്. സർക്കാർ ചെയ്ത തെറ്റ് പുറത്താകുമ്പോൾ മാത്രമാണ് അവർ ഗവർണറുമായി ഏറ്റുമുട്ടുന്നത്.
സുപ്രീം കോടതി വിധി സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും അതിലെ വാക്കുകൾ വ്യക്തമാണ്; ഏതൊക്കെ സർവകലാശാലകളിലാണോ യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി വി സിമാരെ നിയമിച്ചിട്ടുള്ളത്, ആ നിയമങ്ങളെല്ലാം നിയമിച്ചപ്പോൾ തന്നെ നിയമവിരുദ്ധമായെന്നാണ് (Void Ab Initio)വിധിയിൽ പറഞ്ഞിരിക്കുന്നത്. കേരളത്തിലെ 9 സർവകലാശാലകളിലെയും വി സിമാരുടെ നിയമനം സുപ്രീം കോടതി വിധി അനുസരിച്ച് Void Ab Initio ആണ്. അതായത് നിയമം ലംഘിച്ച് നടപ്പാക്കിയ നിയമനങ്ങൾ അപ്പോൾ തന്നെ നിയമവിരുദ്ധമായി. ഈ സാഹചര്യത്തിൽ നിയമവിരുദ്ധമായി നിയമിക്കപ്പെട്ട വി സിമാർ എങ്ങനെയാണ് തുടരുന്നത്? ഇതു തന്നെയാണ് കണ്ണൂർ, സംസ്‌കൃത സർവകലാശാല വി സിമാരുടെ കാര്യത്തിൽ പ്രതിപക്ഷം പറഞ്ഞത്. മൂന്ന് മുതൽ അഞ്ച് പേരുടെ പാനൽ നൽകണമെന്ന് പറയുമ്പോൾ ഒറ്റപ്പേരാണ് കൊടുത്തത്. അക്കാദമീഷ്യന്മാർ മാത്രം സെർച്ച് കമ്മിറ്റിയിൽ വരണമെന്ന് യുജിസി നിഷ്‌ക്കർഷിക്കുമ്പോൾ ചീഫ് സെക്രട്ടറിയെ വയ്ക്കുന്നു. സർവകലാശാലയുമായി ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിൽ ഉണ്ടാകാൻ പാടില്ലെന്ന മാനദണ്ഡവും സർക്കാർ അട്ടിമറിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെ സർവകലാശാലകളിൽ അദ്ധ്യാപകരായി പിൻവാതിലിലൂടെ നിയമിക്കുന്നതിന് വേണ്ടി മാത്രമാണ് ഇഷ്ടക്കാരെ വൈസ് ചാൻസലർമാരാക്കാൻ നിയമവിരുദ്ധ മാർഗങ്ങൾ തേടുന്നതും ഗവർണറുമായി ഒത്തുചേർന്നതും.
9 സർവകലാശാലയിലെയും വി സിമാരുടെയും ക്രമരഹിതമാണ്. ഇത് ഒരു വർഷമായി കേരളത്തിലെ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. അത് തന്നെയാണ് സുപ്രീം കോടതിയും ഇപ്പോൾ ശരി വച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ തന്നെ വി സിമാരോട് രാജി വയ്ക്കാൻ ആവശ്യപ്പെടണം. എന്നിട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി വി സിമാരെ നിയമിക്കണം. ഉന്നത വിദ്യാഭ്യാസരംഗത്തെ കലുഷിതമാക്കിയതിന്റെ ഉത്തരവാദി, നിയമം ലംഘിച്ച് വി സിമാരെ പിൻവാതിലിലൂടെ നിയമിച്ച സർക്കാരാണ് ഒന്നാം പ്രതി, രണ്ടാം പ്രതി ഗവർണറും.
സുപ്രീം കോടതി വിധിയുടെയും യു.ഡി.എഫ് കഴിഞ്ഞ ഒരു വർഷക്കാലമായി സ്വീകരിച്ച നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് വി സിമാരുടെ നിയമനം ക്രമവിരുദ്ധമാണെന്ന് പ്രതിപക്ഷം പറയുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിലോ യു.ഡി.എഫിലോ വ്യത്യസ്ത അഭിപ്രായമില്ല. ഗവർണർ തന്നെ വി സിമാരെ മാറ്റണമെന്ന നിലപാടൊന്നും യു.ഡി.എഫിനില്ല. നിയമവിരുദ്ധമായും ക്രമവിരുദ്ധമായും നടന്ന നടപടിക്രമങ്ങൾ സുപ്രീം കോടതി വിധി പ്രകാരം ഇനി നിലനിൽക്കില്ല. അതുകൊണ്ട് വി സിമാർ സ്വയം സ്ഥാനം ഒഴിയുകയോ അവരെ ആരെങ്കിലും രാജിവയ്‌പ്പിക്കുകയോ ചെയ്താൽ മതി. സുപ്രീം കോടതി വിധി എല്ലാവർക്കും ബാധകമാണ്. സർക്കാരും ഗവർണറും ഒന്നിച്ചാണ് നിയമത്തെ പോലും വെല്ലുവിളിച്ച് ഈ വൃത്തികേടുകളൊക്കെ കാണിച്ചത്. ഇപ്പോൾ രണ്ടായി ഏറ്റുമുട്ടുകയാണ്. മുഖ്യമന്ത്രിയും ഗവർണറും പരസ്പരം കണ്ട് എല്ലാം ഒത്തുതീർക്കലായിരുന്നു പതിവ്. ലോകയുക്ത ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ഗവർണറോട് യു.ഡി.എഫ് നേരിട്ട് ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി കാണുകയും ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്തു. നിയമസഭയിൽ പ്രതിപക്ഷം ബില്ലിനെ ശക്തിയുക്തം എതിർത്തു. ഇപ്പോഴാണ് ഗവർണർ പറയുന്നത് ബില്ലിൽ ഒപ്പുവയ്ക്കില്ലെന്ന് പറയുന്നത്. മുഖ്യമന്ത്രി ഗവർണറെ നേരിട്ട് കണ്ടാണ് എല്ലാ വി സിമാരെയും നിയമിച്ചത്. അന്നൊന്നും സംഘപരിവാർ വിരുദ്ധത ഇല്ലായിരുന്നു.
യുജിസി മാനദണ്ഡം ഞങ്ങൾ സ്വീകരിച്ചിട്ടില്ലെന്ന രസകരമായ വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. നിയമം വന്ന് ആറ് മാസമായിട്ടും സ്വീകരിച്ചില്ലെങ്കിൽ അത് സ്വീകരിച്ചതായി കണക്കാക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര നിയമങ്ങളാണ് എപ്പോഴും ബാധകമാകുന്നത്. ഗവർണറുടെ സ്റ്റാഫിൽ അറിയപ്പെടുന്നൊരു സംഘപരിവാറുകാരനെ നിയമിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒപ്പിട്ടു കൊടുത്ത മുഖ്യമന്ത്രിയാണ് ഇപ്പോൾ സംഘപരിവാർ വിരുദ്ധത പറയുന്നത്. മുഖ്യമന്ത്രിയുടെ സംഘപരിവാർ വിരുദ്ധത കേരളത്തിലെ പ്രതിപക്ഷത്തിനെ പഠിപ്പിക്കാൻ വരേണ്ട. സംഘപരിവാറുമായി സൗകര്യം പോലെ അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ് പിണറായി വിജയൻ. ധാരണയുള്ളതുകൊണ്ടാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ പോലും ഇ.ഡി അന്വേഷിക്കാത്തത്. ലാവലിൻ കേസ് മുപ്പത്തിമൂന്നാം തവണയും മാറ്റിവച്ചത് ബിജെപിയുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്.
കേരളത്തിലെ യു.ഡി.എഫിന്റെ നിലപാടാണ് വ്യക്തമാക്കിയത്. കേന്ദ്രത്തിനെതിരെ കേരള നേതൃത്വമെന്നോ കോൺഗ്രസിനെതിരെ മുസ്ലിംലീഗെന്നോയുള്ള അടിക്കുറിപ്പാണ് ചില മാധ്യമങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാവർക്കും ഒരേ രീതിയിലുള്ള പ്രസ്താവ ഇറക്കാൻ പറ്റില്ല. പക്ഷെ എല്ലാ പ്രസ്തവനകളുടെയും ഉള്ളടക്കം ഒന്നാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി കത്തുകൊടുക്കുകയും മുഖ്യമന്ത്രി നേരിൽക്കണ്ട് കാല് പിടിക്കുകയും ചെയ്തതുകൊണ്ടല്ലേ കണ്ണൂർ വി സിക്ക് പുനർനിയമനം ലഭിച്ചതെന്ന് മുഖ്യമന്ത്രിയോട് ചോദിക്കാൻ ഒരു മാധ്യമപ്രവർത്തകനും തയാറായില്ല. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഇത്രനാൾ എന്തായിരുന്നു ഏർപ്പാടെന്ന് ആദ്യം അന്വേഷിക്ക്. അല്ലാതെ യു.ഡി.എഫിന് മേൽ കുതിരകയറാൻ വരേണ്ട-സതീശൻ കൂട്ടിച്ചേർത്തു.



