കൊച്ചി: കൊല്ലം കിളികൊല്ലൂരിൽ സൈനികനും സഹോദരനും പൊലീസ് മർദനത്തിന് ഇരയായ സംഭവത്തിൽ മജിസ്‌ട്രേറ്റിനെതിരെ പരാതി നൽകി പൂർവ്വ സൈനിക സേവാ പരിഷത്ത്. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെതിരെയാണ് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയത്.

സൈനികനും സഹോദരനും മർദനമേറ്റ വിവരം മജിസ്‌ട്രേറ്റിനോട് പറഞ്ഞെന്നു പരാതിയിൽ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതു മനസിലാക്കിയിട്ടും മജിസ്‌ട്രേറ്റ് ചികിത്സ ഉറപ്പാക്കിയില്ല. പൊലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്‌ട്രേറ്റ് ഇരകളെ റിമാൻഡ് ചെയ്യുകയായിരുന്നു.

നിരുത്തരവാദ നടപടി സ്വീകരിച്ച മജിസ്‌ട്രേറ്റിനെതിരെ നടപടി വേണമെന്നാണ് പരാതിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിവൈഎഫ്‌ഐ പേരൂർ മേഖലാ ജോയിന്റെ സെക്രട്ടറി വിഗ്‌നേഷ്, സഹോദരനും സൈനികനുമായ വിഷ്ണു എന്നിവരെ പൊലീസ് മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

സംഭവത്തിൽ നാലു പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ പ്രതിസ്ഥാനത്തുള്ള പൊലീസുകാരെ സഹായിക്കും വിധം വീടിന് അടുത്തേയ്ക്കു സ്ഥലംമാറ്റം നൽകിയെന്നും ആക്ഷേപമുണ്ട്. സ്റ്റേഷനിലെ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.