കൊച്ചി: ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്.

തെളിവുശേഖരണത്തിനായി എൽദോസിനെ കസ്റ്റഡിയിൽ വേണമെന്നും സർക്കാർ ഹർജിയിൽ വ്യക്തമാക്കും. അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി നൽകും.

എൽദോസ് കുന്നപ്പിള്ളിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമെ ഈ കേസുമായി ബന്ധപ്പെട്ട തെളിവുശേഖരിക്കാൻ കഴിയു എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. അതേസമയം, കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എൽദോസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.

നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയാണ് ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നൽകിയത്. ആ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുക.

കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൊച്ചിയിലെത്തി അഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള തീരുമാനം.