മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധക്കേസിൽ രണ്ടു സാക്ഷികളെ കൂടി വിസ്തരിച്ചു. 117-ാം സാക്ഷി അഗളി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇൻസ്‌പെക്ടർ എൻ.എസ് സലീഷ്, 75-ാം സാക്ഷി ഐഡിയ എറണാകുളം നോഡൽ ഓഫീസർ പി. രാജ്കുമാർ എന്നിവരെയാണ് മണ്ണാർക്കാട്ടെ എസ്സി, എസ്ടി പ്രത്യേക കോടതി വിസ്തരിച്ചത്.

ഇരുവരും നേരത്തെ പൊലീസിന് നൽകിയ മൊഴിയിൽ ഉറച്ചുനിന്നു. സംഭവ ദിവസം അഡീഷണൽ എസ്‌ഐ പ്രസാദ് വർക്കിയെ ഫോണിൽ വിളിച്ച് കേസിന്റെ വിവരങ്ങൾ പറഞ്ഞുവെന്നും സോഷ്യൽ മീഡിയയിൽ നിന്നും സിസി ടിവി ദൃശ്യങ്ങളിൽ നിന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെന്ന് അറിവു കിട്ടിയ പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടു വന്നിട്ടുള്ളതാണെന്നുമുള്ള മൊഴിയാണ് പൊലീസ് ഇൻസ്‌പെക്ടർ എൻ.എസ്. സലീഷ് കോടതിയിൽ പറഞ്ഞത്.