കോഴിക്കോട്: നഗരത്തിൽ വിൽപനക്കായി കൈവശം സൂക്ഷിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ബേപ്പൂർ തമ്പി റോഡ് ചാമ്പയിൽ വീട്ടിൽ മുജീബ് റഹ്‌മാ(40)നാണ് പിടിയിലായത്. മിംസ് ആശുപത്രി പാർക്കിങ്ങിന് സമീപം വിൽപനയ്ക്കായി സൂക്ഷിച്ച 12 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളെ പിടികൂടിയത്. പിടികൂടിയ എം.ഡി.എം.എയ്ക്ക് വിപണിയിൽ 50,000 രൂപ വില വരും. ഇയാൾ ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും ബെംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് നാട്ടിലെത്തിച്ചതെന്നും പൊലീസ് അറിയിച്ചു.

ബേപ്പൂർ ഹാർബറിൽ പോർട്ടർ ജോലി മറയാക്കി, മുജീബ് ബേപ്പൂരും മാങ്കാവും കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം ചെയ്യുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി. എ.അക്‌ബറിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളുടെ മാങ്കാവിലുള്ള വീടിന്റെ പരിസര പ്രദേശങ്ങളിൽ ലഹരി മാഫിയയ്ക്കെതിരെ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ വൈകുന്നേരവും രാത്രികാലങ്ങളിലും നിരവധി യുവതീയുവാക്കളും കുട്ടികളും കാറിലും ബൈക്കിലുമായി ഇവിടെ എത്താറുണ്ടെന്ന് നാട്ടുകർ പറഞ്ഞു.

കോഴിക്കോട് ആന്റി നർകോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ എം.വിനീത് കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.