- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് നൈംനാംവളപ്പ് കോതി ബീച്ചിന് സമീപം കടൽ ഉൾവലിഞ്ഞു; കടൽ ഉൾവലിഞ്ഞ സ്ഥലത്ത് ചെളി അടിഞ്ഞ നിലയിൽ; ഭയക്കേണ്ടതില്ലെന്ന് അധികൃതർ; സുനാമി മുന്നറിയിപ്പില്ലെന്ന് ജില്ലാ ഭരണകൂടം
കോഴിക്കോട്: കോഴിക്കോട് നൈംനാംവളപ്പ് കോതി ബീച്ചിനടുത്ത് നൂറുമീറ്ററോളം ദൂരത്തിൽ കടൽ ഉൾവലിഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. തീരത്ത് പലയിടങ്ങളിലായി 30 മീറ്റർ മുതൽ 35 മീറ്റർ വരെ കടൽ പിന്നോട്ടുപോവുകയായിരുന്നു.
കടൽ ഉൾവലിഞ്ഞ സ്ഥലത്ത് ചെളി അടിഞ്ഞ് കിടക്കുകയാണ്. കടലിൽ സാധാരണയുണ്ടാകുന്ന പ്രതിഭാസമാണിതെന്നും സുനാമി മുന്നറിയിപ്പില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കടൽ പിൻവലിഞ്ഞതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ലെന്ന് കളക്ടർ ഡോ.എൻ.തേജ് ലോഹിതറെഡ്ഡി പറഞ്ഞു. ആശങ്കപ്പെടേണ്ട വിധമുള്ള, സുനാമിയോ അത്തരം കൂടുതൽ കരുതൽ വേണ്ടതോ ആയ ഒന്നുമല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടൽ പൂർവ്വസ്ഥിതിയിലാകുന്നതുവരെ പൊതുജനങ്ങൾ ഈ ഭാഗങ്ങളിലേക്ക് പോകുന്നത് ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
കോതി ഭാഗത്ത് മാത്രമായിരുന്നു ഈ പ്രതിഭാസം. പിന്നാലെ ഫയർ ഫോഴ്‌സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാർത്തയറിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോതി ബീച്ചിലേക്ക് ആളുകളെത്താൻ തുടങ്ങിയതോടെ പ്രദേശത്ത് പൊലീസ് നിയന്ത്രണമേർപ്പെടുത്തി.




