തിരുവനന്തപുരം: വിനോദസഞ്ചാരവകുപ്പിന്റെ മിയാവാക്കി അഴിമതിക്കേസിൽ നടപടി കടുപ്പിച്ച് ലോകായുക്ത. മിയാവാക്കി വനവത്കരണപദ്ധതിയുടെ അഴിമതിക്കേസിൽ കോടതിയിൽ ഹാജരാകാത്ത വകുപ്പിലെ ഫിനാൻസ് ഓഫീസർ സന്തോഷിന് നോട്ടീസയക്കാൻ ലോകായുക്തനിർദ്ദേശം നൽകി. നോട്ടീസിനെത്തുടർന്ന് ടൂറിസം സെക്രട്ടറി അടക്കമുള്ളവർ ഹാജരായെങ്കിലും ഫിനാൻസ് ഓഫീസർ ഹാജരാകാത്തതാണ് ലോകായുക്തയെ ചൊടിപ്പിച്ചത്.

ടൂറിസം വകുപ്പിന്റെ കെ ഡിസ്‌ക് പദ്ധതിയിൽപ്പെടുത്തി നടപ്പാക്കിയ മിയാവാക്കി വനവത്കരണത്തിൽ കോടികളുടെ അഴിമതി നടന്നതായാണ് ഹർജിയിലെ ആരോപണം. ഹരിതകേരള മിഷൻ നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതിയെക്കാൾ പലമടങ്ങ് രൂപ ചെലവഴിച്ചിട്ടും മിയാവാക്കി വേണ്ടത്ര വിജയിച്ചില്ലെന്നാണ് ആരോപണം. മിയാവാക്കി വനവത്കരണം നടത്തി പരിചയമില്ലാത്ത കമ്പനിക്കായിരുന്നു കരാർ. മാനദണ്ഡങ്ങൾ ലംഘിച്ച് നൽകിയ കരാറിൽ ക്രമക്കേടും അഴിമതിയും നടന്നതായും പറയുന്നു.

20 സെന്റ് ഭൂമിയിൽ മിയാവാക്കി വനവത്കരണം നടത്താൻ സർക്കാർ 3.7 കോടി രൂപയാണ് ചെലവഴിച്ചത്. ഇ ടെൻഡറായാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. കേരളത്തിൽ എവിടെയെങ്കിലും കുറഞ്ഞത് മൂന്നുവർഷം മിയാവാക്കി വനവത്കരണം നടത്തി വിജയിച്ച വ്യക്തികൾക്കോ സ്ഥാപനത്തിനോമാത്രം കരാർ നൽകാവൂവെന്ന വ്യവസ്ഥ അട്ടിമറിക്കാൻ കരാർ ഇ ടെൻഡറിൽനിന്ന് സാധാരണ ടെൻഡറിലേക്ക് മാറ്റി. ഇതിലൂടെ സർക്കാരിന് 47,505 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ആരോപണം.

കേരളത്തിലെ മാധ്യമങ്ങളിൽമാത്രം പരസ്യം നൽകിയത് ഇതരസംസ്ഥാനത്തിലെ സ്ഥാപനങ്ങൾക്ക് ടെൻഡറിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. നാച്വർ ഗ്രീൻ ഗാർഡൻ, കൾച്ചർ ഷോപ്പി, ഇൻവിസ് മൾട്ടിമീഡിയ എന്നീ മൂന്നുസ്ഥാപനങ്ങൾ ചേർന്ന കൺസോർഷ്യത്തിനാണ് കരാർ നൽകിയത്.