കാസർകോട്: പതിനേഴ് വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ച വയ്ക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. പോക്‌സോ കേസ് പ്രകാരം നെല്ലിക്കട്ട ബിലാൽ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകക്ക് താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28) എന്നിവരാണ് അറസ്റ്റിലായത്.

കാമുകനായ അറഫാത്ത് ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ 13 പേർക്കെതിരെ കേസെടുത്തിരുന്നു. കാസർകോട് വനിതാ വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 കാരിയാണ് കൂട്ട പീഡനത്തിനിരയായത്.

ജൂലൈ 31 ന് പെൺകുട്ടിയെ കാണാതായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ തിരിച്ചെത്തുകയായിരുന്നു. പിന്നീട് പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്. കാസർകോട്, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.