തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായ വർധന പിൻവലിച്ചു ധന വകുപ്പ് ഉത്തരവിറങ്ങി. പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയതാണ് പിൻവലിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് ഒക്ടോബർ 29 ഇറക്കിയ വിവാദ ഉത്തരവ് സർക്കാർ പിൻവലിച്ചത്. 26 - 10 - 22 ലെ മന്ത്രി സഭ യോഗം ആണ് പെൻഷൻ പ്രായം ഉയർത്താൻ അനുമതി നൽകിയത്.

ഇതിനെതിരെ ശക്തമായ സമരവും പ്രതിഷേധവും ഉണ്ടായതിനെ തുടർന്ന് നവംബർ 2 ലെ മന്ത്രിസഭ യോഗ ത്തിൽ പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവ് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. ഓരോ പൊതുമേഖല സ്ഥാപനത്തിന്റേയും നിലവിലുള്ള സ്ഥിതി വിശേഷം വിശദമായി പരിശോധിച്ചതിനു ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്നതായിരിക്കും എന്ന് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.

128 സ്ഥാപനങ്ങളിലാണ് പെൻഷൻ പ്രായം ഉയർത്തിയത്. ഓരോ സ്ഥാപനത്തിനും വെവേറെ ഉത്തരവുകൾ ഇറങ്ങുമെന്നാണ് ധനവകുപ്പിന്റെ ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്.