തൃശൂർ : കൊടുങ്ങല്ലൂരിൽ കൂരിക്കുഴി വെളിച്ചപ്പാട് കൊലക്കേസിലെ രണ്ടാം പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ. കൂരിക്കുഴി വെളിച്ചപ്പാട് വധക്കേസിലെ രണ്ടാം പ്രതി ഗണപതി എന്ന് വിളിക്കുന്ന വിജീഷിനെയാണ് പൊലീസ് പിടികൂടിയത്.

കണ്ണൂരിൽ മത്സ്യത്തൊഴിലാളിയായി ഒളിവിൽ കഴിയവേയാണ് ഇയാൾ പിടിയിലാകുന്നത്. 2007 ലാണ് കൂരിക്കുഴി കോഴിപ്പറമ്പിൽ അമ്പലത്തിലെ വെളിച്ചപ്പാട് ഷൈനെ കൊലപ്പെടുത്തിയത്. ഉത്സാവാഘോഷത്തിനിടെയാണ് ഷൈനെ വെട്ടിക്കൊലപ്പെടുത്തിയത്.

കേസിലെ മറ്റ് അഞ്ച് പ്രതികളെയും പിടികൂടിയിരുന്നുവെങ്കിലും വിജീഷ് ഒളിവിലായിരുന്നു. കൊലപാതകത്തിന് ശേഷം വിജീഷ് ബെംഗളുരുവിലേക്ക് കടന്നു. ഏറെ കാലം ഒന്നാം പ്രതിയുടെ ബന്ധുക്കളുടെ സംരക്ഷണയിൽ ബെംഗളുരുവിൽ ബേക്കറി ജോലിക്കാരനായി കഴിഞ്ഞു.

അവിടെ നിന്ന് കാസർഗോഡെത്തി വിവാഹവും കഴിച്ചിരുന്നു. നിലവിൽ കണ്ണൂരിൽ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്ത് വരുന്നതിനിടെയാണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.