കാസർകോട്: പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി കാമുകൻ പീഡിപ്പിക്കുകയും കൂട്ടുകാർക്ക് കൈമാറുകയും ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സതീഷ്‌കുമാർ ആലക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസിൽ രണ്ട് പ്രതികളെക്കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

എരിയാൽ സ്വദേശി അബ്ദുൾ സമദ് (40), നെല്ലിക്കട്ടയിലെ മുഹമ്മദ് സുഹൈൽ (20) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. നെല്ലിക്കട്ട ബിലാൽ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖ് (28), മുളിയാർ മാസ്തിക്കുണ്ടിലെ എംഎസ് അൻസാറുദ്ദീൻ തങ്ങൾ (29), മാസ്തിക്കുണ്ട് സാദാത്ത് മൻസിലിലെ മുഹമ്മദ് ജലാലുദ്ദീൻ തങ്ങൾ (33), മീപ്പുഗുരി സൈനബ മൻസിലിലെ ടിഎസ് മുഹമ്മദ് ജാബിർ (28) എന്നിവരെയാണ് കഴിഞ്ഞ മൂന്നുദിവസത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 13 പേർക്കെതിരെയാണ് പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നത്.