ചാരുംമൂട്: ഇല്ലായ്മകൾക്കിടയിൽ നിന്നും പഠിച്ച് എംബിബിഎസ് പ്രവേശനം നേടി ആരതി ദാസ്. ലോട്ടറി കച്ചവടക്കാരാനായ അച്ഛന്റെ മകൾ മെഡിക്കൽ പ്രവേശനത്തിന് ആദ്യ അലോട്ട്‌മെന്റിൽ തന്നെ യോഗ്യത നേടിയതോടെ ആ കൊച്ചുകൂരയിലേക്ക് സന്തോഷം എത്തി. ഒപ്പം നാട്ടുകാർക്കും ആഹ്ലാദം.

നൂറനാട് പുലിമേൽ തുണ്ടിൽ ഹരിദാസ് പ്രസന്ന ദമ്പതികളുടെ മകൾ ആരതിദാസിനാണ് എംബിബിഎസ് ആദ്യ അലോട്ട്‌മെന്റിൽ തന്നെ പാലക്കാട് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചത്. പഠിക്കാൻ മിടുക്കിയായ ആരതിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു എംബിബിഎസ്. രണ്ട് പെൺമക്കളടങ്ങുന്ന കുടുംബം കഴിയുന്നത് ലോട്ടറി കച്ചവടക്കാരനായ ഹരിദാസിന്റെയും അങ്കണവാടി വർക്കറായ പ്രസന്നയുടെയും തുച്ഛമായ വരുമാനം കൊണ്ടാണ്.

പടനിലം എച്ച്എസ്എസിൽനിന്നു പ്ലസ്ടു പാസായ ആരതി ആലപ്പുഴ തുമ്പോളിയിലെ കോച്ചിങ് സെന്ററിലെ എൻട്രൻസ് പരിശീലനത്തിലൂടെ രണ്ടാം ശ്രമത്തിലാണ് ഉയർന്ന റാങ്ക് നേടിയത്.പാലക്കാട് മെഡിക്കൽ കോളജിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചെങ്കിലും 15ാം തീയതി കോളജിൽ ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി യൂണിഫോം, തുടക്കത്തിലെ ഫീസ്, മറ്റ് കാര്യങ്ങൾ എന്നിവയ്ക്കായി 40000 രൂപയോളം വേണ്ടിവരും.

ഇത് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഹരിദാസും കുടുംബവും. 24000 രൂപ തുടക്കത്തിൽ കോളജിൽ തന്നെ അടയ്ക്കണം. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും മകൾ ഡോക്ടർ ആകുന്നതിന്റെ സന്തോഷത്തിലാണ് ഹരിദാസും കുടുംബവും. ഇളയ മകൾ ഗൗരിദാസ് പ്ലസ് ടു വിദ്യാർത്ഥിനിയാണ്.