മലപ്പുറം : മലപ്പുറം നിലമ്പൂർ കരുളായിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്കേറ്റു. മണ്ണള കോളനിയിലെ ചിന്നവനാണ് പരിക്കേറ്റിരിക്കുന്നത്. ചിന്നവനെ നിലമ്പൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണം റിപ്പോർട്ട് ചെയ്തു.

പാലക്കാട് അകത്തേത്തറയിൽ കരടിയിറങ്ങിയതായി നാട്ടുകാർ പറയുന്നു. ചീക്കുഴി ഭാഗത്ത് ജനവാസ മേഖലയിൽ കരടി ഇറങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ വൈകീട്ട് ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് രണ്ട് വിദ്യാർത്ഥികൾ കരടിയെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും കരടി സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല. പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. വന്യമൃഗ ശല്യമുള്ള മേഖലയാണ് അകത്തേത്തറ.

ഇടുക്കി മാങ്കുളം ആനക്കുളത്ത് ബൈക്കിൽ യാത്രചെയ്ത ദമ്പതികൾക്കുനേരെ കാട്ടാനയുടെ ആക്രമണം. ആനക്കുളം കുറ്റിപ്പാലായിൽ ജോണി ഭാര്യ ഡെയ്‌സി എന്നിവരാണ് ആക്രമണത്തിനിരയായത്. വല്യപാറക്കുടിയിലെ വീട്ടിൽ നിന്ന് പള്ളിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ആനക്കുളത്തുവെച്ച് റോഡരികിൽ നിന്ന് പാഞ്ഞെത്തിയ കാട്ടാന ബൈക്ക് കുത്തി മറിച്ചിടുകയായിരുന്നു. വീണ്ടും ഇവർക്ക് നേരെ പാഞ്ഞടുത്തെങ്കിലും ബഹളം വെച്ച് ഓടി രക്ഷപെടുകയായിരുന്നു. രണ്ടുപേരെയും പരിക്കുകളോടെ അടിമാലി താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.