കൊല്ലം: കൊല്ലം ഇരവിപുരത്ത് വീട്ടിൽ ഉയർന്ന അളവിൽ എം.ഡി.എം.എ സൂക്ഷിച്ച രണ്ട് യുവാക്കൾ പിടിയിലായി. പെരിനാട് ഞാറയ്ക്കൽ എരുമല താഴതിൽ ഐശ്വര്യാ ഭവനത്തിൽ നിന്ന് മയ്യനാട് താന്നി ജംഗ്ഷനു സമീപം കാട്ടിൽപുരയിടം വീട്ടിൽ വാടയ്ക്കു താമസിക്കുന്ന എബിൻചന്ദ് (33), മയ്യനാട് പുല്ലിച്ചിറ പുളിവെട്ടഴികത്ത് സണ്ണി (27) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ കുറേ നാളുകളായി എം.ഡി.എം.എയുമായി നിരവധി ചെറുപ്പക്കാർ സിറ്റി പൊലീസിന്റെ പിടിയിലായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇരവിപുരം താന്നി ജംഗ്ഷന് സമീപത്തെ കാട്ടിൽപുരയിടം വീട് കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമും ഇരവിപുരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി യുവാക്കൾ പിടിയിലായത്.

സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സിറ്റി ആന്റി നാർക്കോട്ടിക്ക് വിഭാഗവും ഇരവിപുരം പൊലീസും ചേർന്ന് പരിശോധന നടത്തിയത്. പിടിയിലായവരിൽനിന്നും ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 23.85 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അരുൺഷാ, ജയേഷ്, സുനിൽ, എഎസ്ഐ പ്രമോദ്, സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ആർ. ജയകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്ഐ ബൈജു പി.ജെറോം, സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ്, ലിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.