കോട്ടയം: സഹകരണ ബാങ്കുകളിൽ ക്രമക്കേടുകൾ കണ്ടാലുടൻ തന്നെ ക്രിമിനൽ കേസെടുക്കാൻ ഉതകുന്ന തരത്തിലുള്ള നിയമഭേദഗതി സഹകരണമേഖല സംബന്ധിച്ച സമഗ്രനിയമത്തിന്റെ പുതിയ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു സഹകരണ മന്ത്രി വി.എൻ. വാസവൻ.

ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ബില്ല് അവതരിപ്പിക്കാനാണ് സഹകരണവകുപ്പ് ശ്രമിക്കുന്നത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടുകൊണ്ടു വിശദമായ ചർച്ചയാണ് ലക്ഷ്യമിടുന്നത്.

തുടർന്ന് ഓരോ ജില്ലയിലും സിറ്റിങ്ങുകൾ നടത്തി സഹകാരികളും മേഖലയിലെ വിദഗ്ധരും അഭിഭാഷകരുമായും ചർച്ചകൾ നടത്തി കുറ്റമറ്റ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കോട്ടയം ജില്ലാതല സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ബാങ്കിന്റെ വിവരസാങ്കേതിക വിദ്യ സമന്വയം ഡിസംബറോടെ പൂർത്തിയാക്കും. എടിഎമ്മും മൊബൈൽ ബാങ്കിങ്ങും ഇന്റർനെറ്റ് ബാങ്കിങ്ങുമായി എല്ലാ രംഗത്തും പുതുതലമുറ ബാങ്കുകളോടു കിടപിടിക്കുന്ന രീതിയിൽ കേരളാ ബാങ്ക് മാറും. കേരളാ ബാങ്ക് കേരളത്തിന്റെ നമ്പർ വൺ ബാങ്ക് ആകും. പ്രാഥമിക സഹകരണ സംഘങ്ങളും ഐടി അധിഷ്ഠിത പ്രവർത്തനരീതിയിലേക്കു മാറുകയാണ്. ഇതിന്റെ ടെൻഡർ നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.