കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ പതിനായിരം രൂപ ഇന്ന് മുതല്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍. അടിയന്തര ധനസഹായം ഇന്ന് നല്‍കി തുടങ്ങിയിട്ടുണ്ടെന്നും അക്കൗണ്ട് നമ്പറുകള്‍ നല്‍കിയവര്‍ക്കാണ് തുക നല്‍കിയെന്നും എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയെന്നതിന് കണക്ക് ലഭ്യമാക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ആഗസ്റ്റ് 20നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നത്. അതിനുള്ളില്‍ വാടക വീടുകള്‍ കൈമാറാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

അഞ്ചു പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായാണ് ആളുകളെ താമസിപ്പിക്കുന്നത്. എല്ലാ മെമ്പര്‍മാരെയും രംഗത്തിറക്കി വാടക വീട് അന്വേഷിക്കുന്നുണ്ട്. ബന്ധുവീടുകളില്‍ താമസിക്കുന്നവര്‍ ആണെങ്കിലും സര്‍ക്കാര്‍ അനുവദിച്ച വാടക ലഭ്യമാക്കും. നഷ്ടപ്പെട്ട 138 രേകള്‍ ഇതുവരെ കൈമാറിയിട്ടുണ്ട്. ഇന്ന് രണ്ട് മേഖലകളിലെ ഏഴ് സ്ഥലങ്ങളിലാണ് തെരച്ചില്‍ നടന്നത്. മലപ്പുറത്ത് നിന്ന് മൂന്ന് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. 231ആണ് നിലവില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണ സംഖ്യ.

12 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 527 കുടുംബങ്ങളില്‍നിന്നായിആകെ 1205 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 437 ശരീര ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ 401 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. 52 ശരീര ഭാഗങ്ങള്‍ അഴുകിയതായതിനാല്‍ ഡി എന്‍ എ പരിശോധന ബുദ്ധിമുട്ടാണമ്. 349 ശരീരഭാഗങ്ങളില്‍ 248 പേരുടെത് ആരാണെന്ന് കണ്ടെത്തി.119 പേരുടെ രക്തസാമ്പിള്‍ പരിശോധനയിലുണ്ട്. അത് കിട്ടി കഴിയുമ്പോള്‍ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയാനാകുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നല്‍കി താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.