- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിയാലിന്റെ ബിസിനസ് ജെറ്റ് ടെർമിനൽ നാടിന് സമർപ്പിച്ചു; പൊതുമേഖല കാലോചിതമായാൽ നാടിന്റെ പുരോഗതിക്ക് ആക്കം കൂടുമെന്ന് മുഖ്യമന്ത്രി
കൊച്ചി: പൊതുമേഖലയിലെ കമ്പനികൾ മാതൃകാപരമായും കാലോചിതമായും മുമ്പോട്ടു കൊണ്ടുപോയാൽ അവയുടെ വളർച്ച ഉറപ്പുവരുത്താനും അങ്ങനെ നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടാനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാൽ) ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗതാഗത സംവിധാനങ്ങളുടെ നവീകരണം. റോഡുകൾ, റെയിൽ ഗതാഗതം, ജലഗതാഗതം, വ്യോമ ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും സമാന്തരമായ വികസനം നടപ്പാക്കാൻ കഴിഞ്ഞാൽ മാത്രമേ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള വ്യാവസായിക മുന്നേറ്റം സാധ്യമാവുകയുള്ളൂ. ഇതിനുതകുന്ന വിധമുള്ള പദ്ധതികൾ ഈ നാലു മേഖലകളിലും ആവിഷ്‌ക്കരിച്ച് മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ''.
''പുതിയ പദ്ധതികൾ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിന് മുമ്പുതന്നെ തൃപ്തികരമായി അവ പൂർത്തിയാക്കാനും സിയാൽ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിലും നവീനമായ ഒട്ടേറെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സിയാൽ ഏറ്റെടുത്ത് നടപ്പിലാക്കി. അവയാകട്ടെ കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തിനേടാൻ സിയാലിന് സഹായകമായി. അതിന്റെകൂടി ഫലമായാണ് യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനവും വിമാന സർവീസുകളുടെ എണ്ണത്തിൽ 60.06 ശതമാനവും വളർച്ച കൈവരിക്കാൻ സിയാലിന് കഴിഞ്ഞത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്നതുകൊച്ചി വിമാനത്താവളം ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്'', അദ്ദേഹം അഭിപ്രായപ്പെട്ടു.
''കോവിഡ് മഹാമാരിക്കു ശേഷമുള്ള ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളുടെ ഉൾപ്പെടെ ഫലമായി വ്യവസായ, സേവന മേഖലകളിൽ പുരോഗതി കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം വർഷത്തിൽ 12.01 ശതമാനം വളർച്ച കൈവരിച്ചെന്നാണ് കേന്ദ്ര ഇക്കണോമിക് & സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ദേശീയ ശരാശരിക്കും മുകളിലാണ്. കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖല 114.03 ശതമാനവും വ്യോമയാന മേഖല 74.94 ശതമാനവും വളർച്ച നേടിയിട്ടുണ്ട്. വളർന്നുകൊണ്ടേയിരിക്കുന്ന നമ്മുടെ ഹോസ്പിറ്റാലിറ്റി മേഖലയെയും വ്യോമയാന മേഖലയെയും സമന്വയിപ്പിക്കുക എന്ന ലക്ഷ്യംകൂടി സിയാലിന്റെ ഈ ബിസിനസ് ജെറ്റ് ടെർമിനൽ പദ്ധതിക്കുണ്ട്'', മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചുരുങ്ങിയ ബജറ്റിൽ 10 മാസത്തിനുള്ളിൽ ഇത്തരമൊരു അഭിമാനകരമായ പദ്ധതി പൂർത്തിയാക്കിയ സിയാലിന്റെ വൈദഗ്ധ്യത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
വ്യവസായ- നിയമ- കയർ വകുപ്പ് മന്ത്രിയും സിയാൽ ഡയറക്ടറുമായ പി.രാജീവ് അധ്യക്ഷനായിരുന്നു. സിയാൽ മാനേജിങ് ഡയറക്ടർ ശ്രീ. എസ്. സുഹാസ് ഐ.എ.എസ് സ്വാഗതം ചെയ്ത ചടങ്ങിൽ സിയാൽ ഡയറക്ടർ എം. എ. യൂസഫലി ആമുഖ പ്രഭാഷണം നടത്തി. റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രിയും സിയാൽ ഡയറക്ടറുമായ അഡ്വ. കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. സിയാൽ ഡയറക്ടർമാരായ കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസ്, ഇ.കെ. ഭരത് ഭൂഷൻ, അരുണ സുന്ദരരാജൻ,എൻ.വി. ജോർജ്; ജനപ്രതിനിധികളായ അൻവർ സാദത്ത് എംഎൽഎ, റോജി എം.ജോൺ എംഎൽഎ, ബെന്നി ബഹനാൻ എംപി, ഹൈബി ഈഡൻ എംപി, റെജി മാത്യു, പി.വി.കുഞ്ഞ്, കെ.സി.മാർട്ടിൻ, ഗ്രേസി ദയാനന്ദൻ, ശോഭ ഭരതൻ, എന്നീ പ്രമുഖരും പങ്കെടുത്തു. സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ കൃതജ്ഞത രേഖപ്പെടുത്തി.




