തിരുവനന്തപുരം: ഡിജിറ്റൽ റീസർവേയ്ക്ക് ചെലവാകുന്ന തുക സ്വകാര്യ ഭൂവുടമകളിൽ നിന്നും ഈടാക്കാൻ സർക്കാർ അനുമതി. ഭൂനികുതി പിരിക്കുന്നതിനൊപ്പമായിരിക്കും ഈ തുക ഈടാക്കുക. ഭൂമിയുടെ വിസ്തീർണത്തിന് അനുസരിച്ചു നിശ്ചയിക്കുന്ന തുകയാണു പിരിച്ചെടുക്കുക. സംസ്ഥാനത്ത് കഴിഞ്ഞ മാസമാണ് ഡിജിറ്റൽ റീ സർവ്വേ ആരംഭിച്ചത്. റീസർവേ റിക്കാർഡുകൾ സർവേ ഡയറക്ടറേറ്റ് റവന്യു വകുപ്പിന് കൈമാറിയ ശേഷം ആയിരിക്കും ഇതിന്റെ പണം ഭൂവുടമകളിൽ നിന്നും പിരിക്കുക. ആദ്യഘട്ട സർവേയാണ് ഇപ്പോൾ നടക്കുന്നത്.

സർവേയ്ക്കായി ഭൂമി അടയാളപ്പെടുത്തൽ, അതിർത്തി കല്ലിടൽ, ഭൂമി അളക്കാനായി കാടും മറ്റും വെട്ടിത്തെളിക്കാൻ തുടങ്ങിയ ഇനങ്ങളിൽ ഉള്ള ചെലവ് സർവേ ഉദ്യോഗസ്ഥർ ഡിമാൻഡ് രജിസ്റ്ററിൽ രേഖപ്പെടുത്തും. ഇതിനു ശേഷം ചെലവ് കണക്കാക്കി പണം സ്വകാര്യ ഭൂവുടമകളിൽ നിന്നും ഈടാക്കും. 1961ലെ കേരള സർവേ അതിരടയാള നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം, സർവേയ്ക്ക് ചെലവാകുന്ന തുക ആദ്യം സർക്കാർ വഹിക്കാമെന്നും റിക്കാർഡുകൾ റവന്യു ഭരണത്തിനു കൈമാറിയ ശേഷം ഭൂനികുതി പിരിക്കുമ്പോൾ ഭൂവുടമസ്ഥരിൽ നിന്ന് ഈടാക്കാനും വ്യവസ്ഥ ഉണ്ട്. ഇതു ചൂണ്ടിക്കാട്ടി തുക പിരിക്കാൻ കഴിഞ്ഞ മാസം സർവേ ഡയറക്ടർ അനുമതി നേടി. ഇത് അംഗീകരിക്കാമെന്ന് ലാൻഡ് റവന്യു കമ്മിഷണർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അനുമതി.

1550 വില്ലേജുകളിൽ 4 വർഷം കൊണ്ടു ഡിജിറ്റൽ റീസർവേ നടത്താൻ 858.42 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ നിന്നു സർവേ ഭൂരേഖ ഡയറക്ടറേറ്റിന് അനുവദിച്ചിരുന്നു. പദ്ധതിയുടെ ആദ്യത്തെ മൂന്ന് വർഷങ്ങളിൽ 400 വില്ലേജുകൾ വീതവും നാലാം വർഷം 350 വില്ലേജുകളുമാണ് സർവേ ചെയ്യുക.