മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈൻ മധുവിനെ ചവിട്ടുന്നത് കോടതിയിൽ ഹാജരാക്കിയ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്താനായില്ല. കേസിൽ സാക്ഷിമൊഴി നൽകിയവർ ഉൾപ്പെട്ട ദൃശ്യങ്ങളിൽ ഹുസൈന്റെ സാന്നിധ്യവും സ്ഥിരീകരിക്കാനായില്ല.

കോടതിയിലുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് കേസന്വേഷിച്ചിരുന്ന അന്നത്തെ ഡിവൈ.എസ്‌പി ടി.കെ. സുബ്രഹ്‌മണ്യന്റെ വിസ്താരത്തിനിടെ പ്രതിഭാഗം പരിശോധിച്ചത്. സംഭവം നടക്കുന്ന സമയത്ത് കൂടിനിന്ന ആളുകളിൽ അടുത്തുനിന്ന എട്ടോളം പേരെ സാക്ഷിപ്പട്ടികയിൽ കൊണ്ടുവരാതിരുന്നത് എന്തുകൊണ്ടായിരുന്നെന്ന ചോദ്യത്തിന് അവർ കണ്ടില്ലെന്ന് പറഞ്ഞതുകൊണ്ടാണെന്ന് സുബ്രഹ്‌മണ്യൻ പറഞ്ഞു.

ദൃശ്യങ്ങളിൽ ഒന്നാം പ്രതിക്കെതിരെ സാക്ഷിമൊഴി പറഞ്ഞ നാലുപേരെ കാണുന്നില്ലല്ലോ എന്ന ചോദ്യത്തിന് ദൃശ്യങ്ങളിലില്ലെങ്കിലും അവർ സ്ഥലത്തുണ്ടായിരുന്നെന്ന് അദ്ദേഹം അറിയിച്ചു.

എസ്‌ഐ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ മധുവിനെ ജീപ്പിൽ കയറ്റിയത് പൊലീസുകാരനാണെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയ എസ്‌ഐയുടെ മൊഴിയിൽ ആരാണെന്ന് വ്യക്തമായി പറയുന്നില്ലെന്നും ദൃശ്യങ്ങളിൽ മധുവിനെ കയറ്റിയ പൊലീസ് ജീപ്പിനു സമീപത്തുനിന്ന് മാറിയാണ് ഹുസൈൻ നിൽക്കുന്നതെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി