ഹൈദരാബാദ്: പ്രണയത്തിൽനിന്നും പിന്മാറിയതിന്റെ വിരോധത്തിൽ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി അമ്മയെ കഴുത്തറുത്തു കൊന്നു. ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലാണു നടുക്കുന്ന സംഭവം. അയോധ്യാ നഗറിലെ ശോഭയെന്ന 45കാരിയാണു ദാരുണമായി കൊല്ലപ്പെട്ടത്. അതിരാവിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് അമ്മയെ ആക്രമിക്കുക ആയിരുന്നു.

ഇവരുടെ 19 വയസുള്ള മകൾ വൈഭവിയുടെ കാമുകനായിരുന്ന സന്ദീപ് എന്ന യുവാവാണ് ആക്രണം നടത്തിയത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു. ആറുമാസം മുൻപു ബന്ധത്തിൽ ഉലച്ചിൽ തട്ടി. പെൺകുട്ടി പ്രണയത്തിൽനിന്നു പിന്മാറി. ഇതിന്റെ പകയിൽ ബുധനാഴ്ച രാവിലെ സന്ദീപ് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. വൈഭവിയെ കൊല്ലാനാണ് യുവാവ് വീ്ട്ടിലെത്തിയത്.

വൈഭവിയെ ആക്രമിക്കുന്നതു തടയാനെത്തിയപ്പോഴാണു ശോഭയ്ക്കു വെട്ടേറ്റത്. കരച്ചിൽകേട്ട് ഓടിയെത്തിയ അയൽവാസികൾ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ശോഭ മരിച്ചു. അമ്മയെയും മകളെയും വെട്ടിവീഴ്‌ത്തിയതിനുശേഷം സന്ദീപ് സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളും പെൺകുട്ടിയും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.