മട്ടന്നൂർ: ചാവശ്ശേരിപ്പറമ്പിൽ വീട്ടമ്മയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ടി.എൻ.മൈമൂന(47)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിത്തർക്കത്തെത്തുടർന്ന് അയൽവാസിയായ അബ്ദുവാണ്(60) വെട്ടിയതെന്നാണ് പൊലീസിന് നൽകിയ മൊഴി.

വെള്ളിയാഴ്ച രാവിലെ 6.30-ഓടെയാണ് സംഭവം. വീട്ടിലെത്തിയ ബന്ധുവിനെ വാഹനം കയറ്റി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് വെട്ടേറ്റത്. മൈമുന റോഡിലേക്ക് പോകുന്നത് കണ്ട് കാത്തിരുന്ന അബ്ദു കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽവാസികളാണ് കഴുത്തിന് വെട്ടേറ്റ മൈമൂനയെ റോഡിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

അബ്ദുവിന്റെ വീടിന് സമീപത്തുകൂടി അടുത്ത വീടുകളിലേക്ക് റോഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽനിന്ന് തുണി കഴുകിയ വെള്ളം വഴിയിലേക്ക് ഒഴുക്കി വിട്ടതിനെച്ചൊല്ലി തർക്കമുണ്ടായതായും തുടർന്ന് മൈമൂനയെ ആക്രമിക്കുകയായിരുന്നുവെന്നും പറയുന്നു.

കൂത്തുപറമ്പ് എ.സി.പി. പ്രദീപൻ കണ്ണിപ്പൊയിൽ, മട്ടന്നൂർ എസ്‌ഐ. കെ.വി.ഉമേശൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.