വർക്കല : മദ്രസയിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ മങ്കാട് ദാറുൽ നജാദിൽ സലാഹുദീൻ(50) ആണ് പോക്‌സോ കേസിൽ അയിരൂർ പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി പഠിക്കാനായി മദ്രസയിൽ എത്തിയപ്പോഴാണ് അദ്ധ്യാപകൻ പീഡനത്തിന് ഇരയാക്കിയത്.

സ്‌കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അദ്ധ്യാപകർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടർന്ന് അദ്ധ്യാപകർ കുട്ടിയുടെ വീട്ടിൽ അറിയിക്കുകയും കുടുംബം അയിരൂർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

അതിജീവിതയായ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി പോക്‌സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കുടുംബം ബന്ധപ്പെട്ട പള്ളി ഭാരവാഹികൾക്കും പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ മദ്രസ അധികൃതർ ഉടൻതന്നെ അദ്ധ്യാപകനെ ജോലിയിൽനിന്നു പിരിച്ചുവിടുകയും പരാതി പൊലീസിനു കൈമാറുകയും ചെയ്തു. ഇതിനിടെ അദ്ധ്യാപകൻ ഒളിവിൽപ്പോയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.